Kerala Pranamam

ഫോണ്‍ ചോര്‍ത്തല്‍ ആരോപണം; പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് പൊലീസ്

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അന്‍വറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയത്.പൊലീസ് സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ നല്‍കി. പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹര്‍ജി വന്നിരുന്നു. അതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.
നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയെന്ന് പിവി അന്‍വര്‍ എംഎല്‍എ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. വലിയ കോലാഹലങ്ങള്‍ സൃഷ്ട്ടിച്ച ആരോപണമായിരുന്നു ഇത്. സ്വര്‍ണ്ണക്കടത്തും കൊലപാതകവും ഉള്‍പ്പടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് താന്‍ ഫോണ്‍ ചോര്‍ത്തിയതെന്നായിരുന്നു അന്ന് പിവി അന്‍വര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതൊന്നും തന്നെ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വന്നിട്ടില്ല. ഹൈക്കോടതിയില്‍ നിലവില്‍ ഇപ്പോള്‍ പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് വന്നിരിക്കുന്നത്. ഇനി തുടര്‍നടപടി വേണെമെങ്കില്‍ ഹര്‍ജിക്കാരന്‍ മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകേണ്ടി വരും.