Kerala Pranamam

‘ബേബി ജോണ്‍’ സിനിമക്ക് പകരം ‘മാര്‍ക്കോ’ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍

വരുണ്‍ ധവാന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ബേബി ജോണിന് പകരം ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് ആണ് പ്രദര്‍ശിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാന്‍ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു. ചിത്രത്തിന്റെ കളക്ഷന്‍ ആദ്യ ദിവസം തന്നെ 4.3 കോടി രൂപ നേടുകയും ആദ്യ ആഴ്ച്ച മുഴുവന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
വലിയ ക്യാന്‍വാസില്‍ എത്തിയ വരുണ്‍ ധവാന്‍ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഏറെ പിന്നോട്ട് പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണുള്ളത്. ഈ സാഹചര്യത്തില്‍ വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രദര്‍ശിപ്പിക്കുകയാണ്. മാര്‍ക്കയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദന്‍ ചിത്രം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഘടകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം മാര്‍ക്കോയെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയും രംഗത്ത് വന്നിരുന്നു. മാര്‍ക്കോ സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രശംസ ഇതിന് മുമ്പ് ഒരു സിനിമയെക്കുറിച്ചും കേട്ടിട്ടില്ലെന്നാണ് രാം ഗോപാല്‍ വര്‍മ എക്സില്‍ കുറിച്ചത്. ചിത്രം കാണാന്‍ അക്ഷമയോടെ കാത്തിരിക്കുന്നെന്നും ഉണ്ണി മുകുന്ദനാല്‍ താന്‍ കൊല്ലപ്പെടില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് നടനെ ടാഗ് ചെയ്ത് രാംഗോപാല്‍ വര്‍മ എക്സില്‍ കുറിച്ചത്.