Kerala Pranamam

ഭീമന്‍ റോക്കറ്റ്, 35 നില കെട്ടിടത്തിന്റെ ഉയരം; പക്ഷെ ഭൂമിക്കുമുന്നില്‍ എത്ര ചെറുത്

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒമ്പതാമത്തെ സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണത്തിന്റെ ഉപഗ്രഹം പകര്‍ത്തിയ വീഡിയോ. ബെര്‍ലിനിലെ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ ട്യൂബിന്‍ ഉപഗ്രഹം പകര്‍ത്തിയ വീഡിയോ ബഹിരാകാശ വിദഗ്ദ്ധനായ സ്‌കോട്ട് മാന്‍ലിയാണ് എക്സില്‍ പങ്കുവെച്ചത്. ഭൂമിയെ ഭ്രമണം ചെയ്യുന്നതിനിടെയാണ് ഉപഗ്രഹം സ്റ്റാര്‍ഷിപ്പിന്റെ ഉയര്‍ന്നുപൊങ്ങല്‍ ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയത്. അപൂര്‍വ്വ ദൃശ്യാനുഭവം നല്‍കുന്നതാണ് ബഹിരാകാശത്തുനിന്നുള്ള കാഴ്ച.ഇതുവരെ നിര്‍മ്മിച്ചതില്‍വെച്ച് ഏറ്റവും വലിയ റോക്കറ്റായിട്ടും ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ 120 മീറ്റര്‍ ഉയരമുള്ള ഈ റോക്കറ്റ് എത്ര ചെറുതായി കാണപ്പെടുന്നു എന്ന് ഈ വീഡിയോ വ്യക്തമാക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. സൂക്ഷിച്ചുനോക്കിയാല്‍ ബൂസ്റ്റര്‍ ഉയരുന്നതും പുകപടലവും ഹോട്ട് സ്റ്റേജിങ്ങും കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. സൂപ്പര്‍ ഹെവി ബൂസ്റ്ററില്‍ നിന്ന് വേര്‍പെടുന്നതിന് മുമ്പുളള ജ്വലന പ്രക്രിയയാണ് ‘ഹോട്ട് സ്റ്റേജിംഗ്’.ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവിയുടെ പത്താമത്തെ പരീക്ഷണ പറക്കലിനായി സ്പേസ് എക്സ് തയ്യാറെടുക്കുന്നതിനിടെയാണ് ഒന്‍പതാം വിക്ഷേപണത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോകാന്‍ കഴിവുള്ള പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്ന ഒരു റോക്കറ്റ് സംവിധാനം വികസിപ്പിക്കാനുള്ള കമ്പനിയുടെ അതിവിപുലമായ പദ്ധതിയിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് പത്താമത്തെ പരീക്ഷണം. അടുത്തിടെ രണ്ട് വിക്ഷേപണങ്ങള്‍ സ്പേസ് എക്സ് റദ്ദാക്കിയിരുന്നു. ഫ്ളൈറ്റ് 10-നായുള്ള കാത്തിരിപ്പ് നീളുന്നതിനിടെ വൈറലായ ഈ ഉപഗ്രഹ ദൃശ്യം സ്റ്റാര്‍ഷിപ്പിന്റെ ഭീമാകാരമായ വലുപ്പവും ബഹിരാകാശം നല്‍കുന്ന വിശാലമായ കാഴ്ചയും ഒരുപോലെ കാണിച്ചുതരുന്നതാണ്. അവിടെ മനുഷ്യരാശിയുടെ ഏറ്റവും വലിയ റോക്കറ്റ് പോലും നമ്മുടെ ഗ്രഹത്തിന് മുന്നില്‍ ഒരു ചെറിയ തീപ്പൊരിയായി കാണപ്പെടാം എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.