Kerala Pranamam

ഭൂരിപക്ഷ വിഭാഗങ്ങളെ ചവിട്ടിമെതിച്ച് ഇനി ആര്‍ക്കും കേരളത്തില്‍ മുന്നോട്ട് പോവാനാവില്ല: കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ്: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.ഭൂരിപക്ഷ വിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീതാണ് പ്രാണപ്രതിഷ്ഠാദിനത്തില്‍ കണ്ടെതെന്നും കേരളപദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ഇടത്-വലത് മുന്നണികളോട് കേരളത്തിലെ ജനങ്ങള്‍ക്ക് യോജിപ്പില്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രണ്ട് മുന്നണിയുമെടുത്ത നിലപാട് കേരളം തള്ളിക്കളഞ്ഞു. മലയാളികള്‍ ശ്രീരാമനൊപ്പം നിന്നു. പൊതുസമൂഹം പ്രണപ്രതിഷ്ഠാദിനം ക്ഷേത്രങ്ങളിലും വീടുകളിലും ആചാരാനുഷ്ഠാനങ്ങളോടെ ആചരിച്ചു. എന്‍എസ്എസും എസ്എന്‍ഡിപിയും ധീവരസഭയും ജനുവരി 22ന് രാമജ്യോതി തെളിയിച്ചത് എല്‍ഡിഎഫിനും യുഡിഎഫിനും തിരിച്ചടിയായി. മതന്യൂനപക്ഷങ്ങള്‍ പോലും പ്രാണപ്രതിഷ്ഠയെ സ്വാഗതം ചെയ്തു.സാംസ്‌കരിക ലോകവും സിനിമാ മേഖലയും പ്രാണപ്രതിഷ്ഠയെ പിന്തുണച്ചു. കേരളം ഒരു രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുക്കുകയാണ്. അതിനുള്ള മുന്നൊരുക്കമാണ് കേരളയാത്രയെന്നും സുരേന്ദ്രന്‍ പറഞ്ഞു. മോദി ഗ്യാരണ്ടി കേരളവും ഏറ്റെടുക്കുകയാണ്. ഐന്‍ഡി മുന്നണി രാജ്യത്ത് തകര്‍ന്നടിയുകയാണ്. ബിഹാറിലും ബംഗാളിലും പഞ്ചാബിലും ദില്ലിയിലും മുന്നണി തകര്‍ന്നു. കോണ്‍ഗ്രസിന് മുപ്പത് സീറ്റ് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി തന്നെ മൂന്നാം തവണയും വരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കേരളവും മോദി ഭരണത്തില്‍ പങ്കാളിയാവണമെന്നാണ് എന്‍ഡിഎ ആഗ്രഹിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.കേരളം തകരുന്നതിന് നരേന്ദ്രമോദിയല്ല ഉത്തരവാദി. കേരളം മാറി മാറി ഭരിച്ച് മുടിപ്പിച്ച കോണ്‍ഗ്രസ് -സിപിഎം സര്‍ക്കാരുകളാണ് കേരളത്തെ തകര്‍ത്തത്. കേരളം ഇപ്പോള്‍ നിലനില്‍ക്കുന്നത് മോദി സര്‍ക്കാര്‍ ഉള്ളത് കൊണ്ടാണ്. യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ പത്തിരട്ടി അധികം തുകയാണ് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും ഒറ്റക്കെട്ടാണ്. മാസപ്പടി ഒരു ചെറിയ വിഷയമല്ല. അതിന് വലിയ മാനങ്ങളുണ്ട്. നൂറുകണക്കിന് കോടി രൂപയാണ് കമ്ബനി മാസപ്പടിയായി നല്‍കിയത്. രണ്ട് മുന്നണിയിലെയും നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ട്. അഴിമതിക്കെതിരായ ജനങ്ങളുടെ പോരാട്ടമാണ് കേരള പദയാത്ര.പൊതുമരാമത്ത് മന്ത്രി റിപ്പബ്ലിക്ക് ഡേ പരേഡ് സ്വീകരിക്കുന്നത് കരാറുകാരന്റെ വണ്ടിയിലാണ്. ഈ മന്ത്രിയാണ് കേരളത്തിലെ എല്ലാ കാരാറുകളും നടത്തുന്നത്. മുഖ്യമന്ത്രിക്കും മുകളിലുള്ള സൂപ്പര്‍ മുഖ്യമന്ത്രിയാണ് മുഹമ്മദ് റിയാസ്. മോദി ഗ്യാരണ്ടികളൊക്കെ നടപ്പിലാക്കുന്ന ഭരണാധികാരിയാണ്. അദ്ദേഹം രാജ്യത്തെ അഞ്ചാമത്തെ സാമ്ബത്തിക ശക്തിയാക്കി മാറ്റി. കേരളത്തില്‍ ഉള്‍പ്പെടെ അടിസ്ഥാന വികസന മേഖലയില്‍ വലിയ മാറ്റമാണ് ഈ സര്‍ക്കാര്‍ രാജ്യത്ത് സൃഷ്ടിച്ചത്. ഗവര്‍ണറെ എസ്എഫ്ഐ ഗുണ്ടകള്‍ ആക്രമിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.ഭരണഘടനാപരമായ ബാധ്യതകള്‍ മുഖ്യമന്ത്രി പാലിക്കണം. സര്‍വ്വകലാശാലകളുടെ നിയന്ത്രണം ഗവര്‍ണര്‍ക്കാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. കേരളം ഗവര്‍ണര്‍ക്കൊപ്പമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ബാലകൃഷ്ണ ഷെട്ടി എന്നിവര്‍ സംബന്ധിച്ചു.