Kerala Pranamam

മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇന്ന് വൈകിട്ട് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നടതുറന്നു. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്നു.തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേല്‍ശാന്തി ടി. വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം ശ്രീകോവില്‍ തുറന്നു.മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ആഴിയില്‍ അഗ്‌നി പകര്‍ന്നതിന് ശേഷം അയ്യപ്പഭക്തര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തി. മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബര്‍ 26ന് ശബരിമല നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാകും. ജനുവരി 20ന് രാവിലെ നടയടയ്ക്കും.