Kerala Pranamam

മകളുടെ വിവാഹത്തലേന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പിനിടെ വൈകാരിക പ്രതിഷേധം

വര്‍ക്കലയില്‍ കല്യാണ തലേന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ വടശേരിക്കോണത്തെ വീട്ടിലെത്തിച്ചു തെളിവെടുത്തു. ബന്ധുക്കളുടെ വൈകാരിക പ്രതിഷേധങ്ങള്‍ക്കിടെ തിരക്കിട്ടു തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയായിരുന്നു. പ്രതികളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തിയത്തില്‍ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി.രാവിലെ പതിനൊന്നുമണിയോടെയാണ് പ്രതികളായ ജിഷ്ണു, ജിതിന്‍, മനു, ശ്യാം എന്നിവരെ ആറ്റിങ്ങല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പിന്നാലെ പ്രതികളെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ നിന്ന് പൊലീസ് നേരെ തെളിവെടുപ്പിനെത്തിച്ചു. ആദ്യം പ്രതികള്‍ ഗൂഢാലോചന നടത്തിയ വര്‍ക്കല ക്ലിഫിലെ ബാറിലും വഴിയരികിലെ കടയിലും തെളിവെടുപ്പ് നടത്തി. പിന്നാലെ വടശേരിക്കോണത്തെ വീട്ടിലേക്ക് പ്രതികളുമായി പൊലീസ് എത്തിയതോടെ വൈകാരികമായ കാഴ്ചകള്‍ അരങ്ങേറി.ഏറെ പണിപ്പെട്ടാണ് പ്രതികളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കാതെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് മടങ്ങിയത്. ഇതോടെ തെളിവെടുപ്പ് പ്രഹസ്വനമെന്ന് ബന്ധുക്കള്‍ വിമര്‍ശിച്ചു. കേസില്‍ മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.മകളെ വിവാഹം കഴിച്ചു നല്‍കാത്തതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.