Kerala Pranamam

മണ്ഡലകാലത്ത് കനത്ത സുരക്ഷയൊരുക്കും; ശബരിമലയില്‍ 5200 പൊലീസുകാരെ നിയോഗിക്കും

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് പൂജയ്ക്കായി നടതുറക്കുന്നതിന് മുമ്പ് ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി 5200 പൊലീസുകാരെ ശബരിമലയില്‍ നിയോഗിക്കും. സന്നിധാനത്തും നിലയ്ക്കലും ഓരോ ഐ.ജിമാര്‍ക്കും രണ്ട് എസ്.പിമാര്‍ക്കും വീതം ചുമതല നല്‍കി സുരക്ഷ ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എ.ഡി.ജി.പി അനില്‍കാന്തിനും ഐ.ജി മനോജ് എബ്രഹാമിനുമായിരിക്കും സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല.

ശബരിമല നട തുറക്കുന്ന നാളെ രാവിലെ പത്തുമണിയോടെ കാല്‍നട തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി നിലയ്ക്കല്‍് നിന്നും പ്രവേശനം അനുവദിക്കും. വാഹനങ്ങള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും പ്രവേശനം അനുവദിക്കുക. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്മാര്‍ വരുന്ന കാട്ടുവഴികളിലും നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സന്നിധാനത്ത് ഭക്തര്‍ തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. സമീപത്തെ ഹോട്ടലുകളും താമസ സ്ഥലങ്ങളും പരിശോധിക്കും. ഇവിടെ കൂടുതല്‍ ദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. നിയന്ത്രണങ്ങളുടെ ഭാഗമായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ തിരക്ക് നിയന്ത്രിക്കും. ഒരേസമയത്ത് കൂടുതല്‍ ഭക്തരെ കടത്തിവിടേണ്ടതില്ലെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കി.സന്നിധാനത്ത് അടക്കം ഭക്തര്‍ക്ക് 16 മുതല്‍ 24 മണിക്കൂര്‍ വരെ മാത്രം തങ്ങാനെ അനുമതിയുണ്ടാകൂ. കൂടുതല്‍ സമയം തങ്ങാന്‍ അനുവദിക്കരുതെന്ന് ഹോട്ടലുകള്‍ക്കും ദേവസ്വം ബോര്‍ഡിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.