Kerala Pranamam

മണ്‍വിളയില്‍ ഫാക്ടറിക്കു തീയിട്ടത് ജീവനക്കാര്‍ തന്നെ; രണ്ടു പേര്‍ കസ്റ്റഡിയില്‍; ശമ്പളം വെട്ടിക്കുറച്ചതിലെ പ്രതികാരം

തിരുവനന്തപുരം : മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീയിട്ടത് ജീവനക്കാര്‍ തീയിട്ടതു തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് സ്ഥാപനത്തിന് തീ വെച്ചതെന്ന് കസ്റ്റഡിയിലുള്ള ജീവനക്കാര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചിറയന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് സംഭവത്തില്‍ കസ്റ്റഡിയിലുള്ളത്. സ്റ്റോറിലെ ജീവനക്കാരാണ് ഇവര്‍.

ബിനു എന്നയാളാണ് ലൈറ്റര്‍ ഉപയോഗിച്ച് തീയിട്ടത്. പ്രതികളില്‍ ഒരാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു. പ്രതികള്‍ സ്റ്റോറിനടുത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞ അന്വേഷണ സംഘം ഇന്നലെ രാത്രിയോടെയാണ് അട്ടിമറി സംശയത്തിലേയ്ക്ക് എത്തിയത്. ഇവരുടെ ശമ്പളത്തില്‍ നിന്നും 3000 രൂപ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ശമ്പളം കുറച്ചതില്‍ പ്രതിഷേധിച്ച് ഇവര്‍ കമ്പനിയ്ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിനിടെ, ഇതിലൊരാള്‍ കടയില്‍ നിന്ന് ലൈറ്റര്‍ വാങ്ങിയിരുന്നുവെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇരുവരെയും കസ്റ്റഡയില്‍ എടുത്തത്.