Kerala Pranamam

യുഎസിലെ ടെക്സാസില്‍ പള്ളിയില്‍ വെടിവെപ്പ്; 26 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടന്‍: യുഎസിലെ തെക്കന്‍ ടെക്സസില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സാന്‍ അന്റോണിയോയ്ക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30ന് ആണ് സംഭവം. ഇവിടെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്.

പ്രാര്‍ഥന നടക്കുമ്പോള്‍ പള്ളിക്കകത്തേക്ക് നടന്ന് കയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ഒട്ടേറെ പേരെ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്കു നീക്കുന്നതു കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമി കൊല്ലപ്പെട്ടതായാണു സൂചന.

26കാരനായ മുന്‍ വൈദിക വിദ്യാര്‍ഥി ഡെവിന്‍ പാട്രിക് കെല്ലിയാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ യുഎസ് എയര്‍ഫോഴ്സില്‍ നിന്ന് പുറത്താക്കിയതായിരുന്നു.

സ്ഥലത്തിന്റെ പൂര്‍ണ നിയന്ത്രണം പൊലീസും എഫ്ബിഐയും ഏറ്റെടുത്തു. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരങ്ങള്‍. സംഭവത്തില്‍ ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് നടുക്കം രേഖപ്പെടുത്തി.