Kerala Pranamam

വനിതാ മന്ത്രിയെ അധിക്ഷേപിച്ച കേസ്: ബിജെപി നേതാവ് സി.ടി. രവി അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍വെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ബിജെപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എം.എല്‍.സിയുമായ സി.ടി. രവി അറസ്റ്റില്‍. ചര്‍ച്ചക്കിടെ മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ അപമാനിച്ചെന്ന, വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയിലാണ് നടപടി.ബെലഗാവിലെ സുവര്‍ണ വിധാന്‍ സൗധയില്‍നിന്ന് വ്യാഴാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത രവിയെ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഘാനാപുര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. ജനപ്രതിനിധികള്‍ക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കും. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധിക്കുന്നതിനിടെ ആയിരുന്നു സി.ടി. രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രവിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ച് ബിജെപി എംഎല്‍സിമാര്‍ പിന്നീട് സുവര്‍ണ വിധാന സൗധയില്‍ പ്രതിഷേധ പ്രകടനവും നടത്തി. രവിയെ മര്‍ദിച്ചെന്നും ഇത് കോണ്‍ഗ്രസിന്റെ ഗുണ്ടാരീതിയാണെന്നും പ്രതിപക്ഷ നേതാവ് ആര്‍.ആശോക ആരോപിച്ചു.അതിനിടെ, സി.ടി. രവിയുടെ ജന്മനാടായ ചിക്കമംഗളൂരുവിലെ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വീട്ടിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ ബാരിക്കേഡുകള്‍ വെച്ചാണ് പോലീസ് തടഞ്ഞത്. ബെംഗളൂരുവിലും ബെലഗാവിലും പ്രതിഷേധങ്ങള്‍ നടന്നു. ആരോപണം സി.ടി രവി നിഷേധിച്ചെങ്കിലും വിഷയത്തില്‍ ഹെബ്ബാള്‍ക്കര്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന് പരാതി നല്‍കിയിട്ടുണ്ട്.