Kerala Pranamam

വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപ നയം; സിപിഐഎം മാപ്പ് പറയണം; വി ഡി സതീശന്‍

വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപ നയത്തില്‍ സിപിഐഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വൈകി മാത്രമാണ് സിപിഐഎമ്മിന് വിവേകം ഉദിക്കുന്നത് എന്നതിന്റെ തെളിവാണ് വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപ നയം. ടി പി ശ്രീനിവാസന്റെ കരണത്തടിച്ചവര്‍ തെറ്റ് തിരുത്തണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.പുനഃസംഘടന സംബന്ധിച്ച് പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ എല്ലാവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഗ്രൂപ്പിന്റെ ഭാഗമായി ഒരു പദവിയിലും ഇരിക്കില്ല, പ്രശ്നങ്ങള്‍ ഉണ്ടായെങ്കില്‍ അത് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനുമായി വിശദമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും.ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ പുനഃസംഘടനാ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെയാണ് കെസി-വിഡി ചേരിക്കെതിരെ സുധാകരനൊപ്പം ചെന്നിത്തലയും മുരളീധരനും കൈകോര്‍ക്കുന്നത്. മുരളിയും ചെന്നിത്തലയും തമ്മിലെ തര്‍ക്കം കൂടി തീര്‍ത്താണ് പഴയ ഐ ക്കാരുടെ യോജിപ്പ്. പുനസംഘടന നിര്‍ത്താന്‍ എഐസിസി പറഞ്ഞ എംപിമാരുടെ പരാതിയെ സംശയിച്ച സുധാകരന്റെ നിലപാടിനൊപ്പമാണ് ഇരുവരും.അതേസമയം കെസി-വിഡി ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നില്‍ ചെന്നിത്തല ആണെന്നാണ് സതീശന്‍ പറയുന്നത്. സുധാകരനെ ഒപ്പം നിര്‍ത്തി ചെന്നിത്തലയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് പരാതി. പരാതികള്‍ ഐ ഗ്രൂപ്പ് തള്ളുമ്പോള്‍ കരട് പട്ടികയില്‍ പരാതികളുണ്ടെന്നും അത് തീര്‍ക്കണമെന്നുമാണ് എ ഗ്രൂപ്പ് നിലപാട്.