Kerala Pranamam

വിമാനത്താവളത്തില്‍ തിരക്ക് കൂടുന്നു

കുവൈത്ത് സിറ്റി: പുതുവത്സരം പ്രമാണിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് കൂടുന്നു.പുതുവത്സരം പ്രമാണിച്ച് വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെ നാലു ദിവസം രാജ്യത്ത് പൊതുഅവധിയാണ്. ഇതിനാല്‍ ഡിസംബര്‍ അവസാനവും ജനുവരി ആദ്യ ദിവസങ്ങളിലും കൂടുതല്‍ തിരക്കുണ്ടാകും. അവധിക്കാലത്ത് 1,92,000 യാത്രക്കാര്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രയാകുമെന്നാണ് പ്രതീക്ഷയെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 1780 വിമാന സര്‍വിസുകള്‍ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയതായി സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് അബ്ദുല്ല അല്‍ റാജ്ഹി അറിയിച്ചു. ദുബൈ, കൈറോ, ജിദ്ദ, ഇസ്തംബൂള്‍, ദോഹ എന്നിവയാണ് കുവൈത്തില്‍ നിന്നുള്ള യാത്രക്കാരുടെ ഇഷ്ട കേന്ദ്രങ്ങള്‍. നവംബറില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.നവംബറില്‍ 9,82,741 പേരാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തില്‍ 12 ശതമാനവും വിമാന ഗതാഗതത്തില്‍ 10 ശതമാനവും വര്‍ധനയുണ്ടായി. നവംബറില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും സര്‍വിസ് നടത്തിയ മൊത്തം വിമാനങ്ങള്‍ 10,591 എണ്ണമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9,582 വിമാനങ്ങളാണ് സര്‍വിസ് നടത്തിയത്.