Kerala Pranamam

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ദില്ലി: കൊല്ലം വിസ്മയ കേസില്‍ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് ജാമ്യം ലഭിച്ചു.സുപ്രീംകോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ ദീപക് പ്രകാശാണ് കിരണിനായി സുപ്രീംകോടതിയില്‍ ഹാജരായത്.ഹര്‍ജി അംഗീകരിച്ച സുപ്രീംകോടതി കിരണ്‍ കുമാറിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇനി വിസ്മയ കേസില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചാല്‍ മാത്രമേ കിരണിന് ജയിലില്‍ പോകേണ്ടതുള്ളൂ. വിസ്മയ കേസിന്റെ വിചാരണയില്‍ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തില്‍ ഇനി ജാമ്യം നല്‍കുന്നതില്‍ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും എന്ന കേരള സര്‍ക്കാരിന്റെ വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കിരണിന്റെ ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.