Kerala Pranamam

വീട് കുത്തിത്തുറന്ന് മോഷണം: ഒരാള്‍ പിടിയില്‍

മൂലമറ്റം: വീട് കുത്തിത്തുറന്ന് മോഷണം. ഒരാള്‍ പിടിയില്‍. പെരുന്പിള്ളിച്ചിറ പുതിയകുന്നേല്‍ സ്റ്റെപ്പപ്പ് സുധീര്‍ എന്നു വിളിക്കുന്ന സുധീര്‍ (38) ആണ് കുളമാവ് പോലീസിന്റെ പിടിയിലായത്. വാഹനത്തില്‍ സഞ്ചരിച്ച് ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന സംഘത്തില്‍പ്പെട്ടയാളാണ് പ്രതി. രണ്ടുപേര്‍ പിടിയിലാകാനുണ്ട്. ഗുരുതിക്കളത്തിനു സമീപം ആള്‍ത്താമസമില്ലാത്ത പുളിക്കല്‍ പരേതനായ ഫീലിപ്പോസിന്റെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞദിവസം വീടിനുസമീപത്തെ പുരയിടത്തില്‍ ജോലിക്കെത്തിയവരാണ് മോഷണവിവരം അറിയുന്നത്. വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു പോലീസെത്തി പരിശോധന നടത്തി. കപ്പ വാട്ടാന്‍ ഉപയോഗിക്കുന്ന രണ്ടു വലിയ ചെന്പുകള്‍, പ്രഷര്‍ കുക്കറുകള്‍, അലുമിനിയം പാത്രങ്ങള്‍, ട്രോഫികള്‍, നിലവിളക്കുകള്‍, കറവ മെഷീന്‍, ടാപ്പുകള്‍ തുടങ്ങിയ സാധനങ്ങളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച വസ്തുക്കള്‍ കാറില്‍ കയറ്റിക്കൊണ്ടു പോകുന്നതിനിടെ അശോക കവലയില്‍ എത്തിയപ്പോള്‍ വാഹനം തകരാറിലാകുകയും പിന്നീട് അവിടെനിന്ന് ഓട്ടോയില്‍ കയറ്റി തൊടുപുഴയിലും മൂവാറ്റുപുഴയിലും എത്തിച്ച് വില്‍പ്പന നടത്തുകയുമായിരുന്നു.ഇവര്‍ ഒട്ടോയില്‍ മോഷണവസ്തുക്കള്‍ കയറ്റിക്കൊണ്ടുപോകുന്നതു തൊടുപുഴ ഡിവൈഎസ്പിയുടെ സ്‌ക്വാഡില്‍പ്പെട്ട എഎസ്‌ഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇദ്ദേഹം കുളമാവ് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. കുളമാവ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സുനില്‍ തോമസ്, എസ്‌ഐ സലിം, എഎസ്‌ഐമാരായ അജിത്ത്, ബിജു എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സുധീര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. മോഷണത്തിനുപയോഗിച്ച കാര്‍ ഇയാള്‍ മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയിരുന്നു. ഈ വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.