Kerala Pranamam

സര്‍വ്നിക് കൗറിൻ്റെ എഗെയ്ന്‍സ്റ്റ് ദി ടൈഡിന് ഗോള്‍ഡന്‍ ഗേറ്റ്വേ അവാര്‍ഡ്

നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ സമാപിച്ച ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ സര്‍വ്നിക് കൗറിൻ്റെ എഗെയ്ന്‍സ്റ്റ് ദി ടൈഡിന് ഗോള്‍ഡന്‍ ഗേറ്റ്വേ അവാര്‍ഡ് ലഭിച്ചു. കനു ബെഹലിന്റെ ആഗ്രയ്ക്ക് പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു. സമാപന ചടങ്ങില്‍ ജാന്‍വി കപൂര്‍, വിശാല്‍ ഭരദ്വാജ്, മാനുഷി ചില്ലര്‍, കിരണ്‍ റാവു, മീരാ നായര്‍ തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി മികച്ച പ്രതിഭകള്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ ജിയോ മാമിയില്‍  70 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി 70 ഭാഷകളിലായി 300-ലധികം ചിത്രങ്ങളുണ്ടായിരുന്നു. ഇതില്‍ 70 സിനിമകള്‍ വനിതാ സംവിധായകരുടേതായിരുന്നു. ഫെസ്റ്റിവലില്‍ 40 ലോക പ്രീമിയറുകളും 45 ഏഷ്യന്‍ പ്രീമിയറുകളും 70-ലധികം സൗത്ത് ഏഷ്യന്‍ പ്രീമിയറുകളും ഉണ്ടായിരുന്നു. 8 വേദികളിലും 20 സ്‌ക്രീനുകളിലുമായി ആയിരുന്നു ഫെസ്റ്റിവല്‍ അരങ്ങേറിയത്.
ജൂറി മേധാവി മീരാ നായര്‍, ഓസ്ട്രേലിയന്‍ എഴുത്തുകാരിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഡേവിഡ് മൈക്കോഡ്, ഫിലിപ്പിനോ ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമായ ഇസബെല്‍ സാന്‍ഡോവല്‍, ഫ്രഞ്ച് ചലച്ചിത്ര നിരൂപകനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ എഡ്വാര്‍ഡ് വൈന്‍ട്രോപ്പ് എന്നിവരടങ്ങിയ ജൂറിയാണ് സൗത്ത് ഏഷ്യ മത്സര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.  പ്രതിഭാധനനായ നടന്‍ കല്‍ക്കി കോച്ച്ലിന്‍ ആതിഥേയത്വം വഹിച്ച സമാപന ചടങ്ങില്‍ ഇന്ത്യന്‍, അന്തര്‍ദേശീയ ചലച്ചിത്ര മേഖലകളില്‍ നിന്നുള്ള പ്രമുഖ അതിഥികള്‍ പങ്കെടുത്തു. സമാപന ചടങ്ങില്‍ വിവിധ മത്സര വിഭാഗങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിച്ചു.