Kerala Pranamam

സിരിസേനയ്ക്ക് തിരിച്ചടി; പാര്‍ലമെന്റ് പിരിച്ചുവിട്ട തീരുമാനം ശ്രീലങ്കന്‍ സുപ്രീംകോടതി റദ്ദാക്കി

കൊളംബൊ: ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം ശ്രീലങ്കന്‍ സുപ്രീംകോടതി റദ്ദാക്കി.

പ്രധാനമന്ത്രി റണില്‍ വിക്രമസിങയെ ഒക്ടോബര്‍ 26 നു പുറത്താക്കി മുന്‍ പ്രസിഡണ്ട് മഹീന്ദ്ര രജപക്‌സെയെ പ്രധാനമന്ത്രിയാക്കിയതിനെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. നൂറു കണക്കിനു സായുധ പൊലിസിന്റെയും കമാന്‍ഡോകളുടെയും സംരക്ഷണയിലായിരുന്നു ചീഫ് ജസ്റ്റിസ് നളിന്‍ പെരേരയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചിന്റെ വിധി.

ഇതിനുപിന്നാലെ ഇന്നു പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടാന്‍ സ്പീക്കര്‍ കാരു ജയസൂര്യ തീരുമാനിച്ചു. ഇതോടെ സിരിസേന പ്രഖ്യാപിച്ച ജനുവരിയിലെ ഇടക്കാല തെരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലായി.

വിവിധ രാഷട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് നളിന്‍ പെരേരയുടെ ബെഞ്ചിന്റെ ഉത്തരവ്. കാലാവധി തീരാന്‍ 20 മാസം അവശേഷിക്കെ പാര്‍ലമെന്റ് പിരിച്ചുവിട്ടതിനെതിരേ 13 ഹര്‍ജികളാണു കോടതി പരിഗണിച്ചത്. ഹര്‍ജികള്‍ ഡിസംബര്‍ നാല് മുതല്‍ ആറ് വരെ കോടതി പരിഗണിക്കും. ഏഴിനാകും വിധി.

225 അംഗ പാര്‍ലമെന്റ് ഇന്നു ചേരാനിരിക്കെ ഭരണസഖ്യം ഭിന്നിച്ച അവസ്ഥയിലാണ്. സിരിസേന നിയമിച്ച പ്രധാനമന്ത്രി മഹീന്ദ രാജപക്ഷെയ്ക്കു ഭൂരിപക്ഷം ലഭിക്കാന്‍ 113 വോട്ടാണു വേണ്ടത്. എന്നാല്‍, പ്രസിഡന്റിന്റെ പാര്‍ട്ടിയായ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി(എസ്.എല്‍.എഫ്.പി)യില്‍നിന്നു രാജപക്ഷെ സ്വയം പുറത്തുപോയതിനാല്‍ പാര്‍ലമെന്റിന്റെ തീരുമാനം എന്തായാലും സിരിസേനയ്ക്കു തിരിച്ചടിയാകും.