Kerala Pranamam

സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പൂര്‍ണമായും നിഷേധിച്ച് വൈറ്റ്ഹൗസ് രംഗത്ത്

വാഷിങ്ടണ്‍: ചൈനയും റഷ്യയും യുഎസ് പ്രസിഡന്റിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പൂര്‍ണമായും നിഷേധിച്ച് വൈറ്റ്ഹൗസ് രംഗത്ത്. ട്രംപിന്റെ സെല്‍ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയിലേയും റഷ്യയിലേയും ചാരസംഘങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിനും പ്രസിഡന്റിനും ഭീഷണിയാണിതെന്നും ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വ്യാജമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു

ഫോണ്‍ ചോര്‍ത്തലിനെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലാന്‍ഡ് ലൈന്‍ മാത്രമുപയോഗിക്കാന്‍ ഉപദേഷ്ടാക്കള്‍ ട്രംപിനോടാവശ്യപ്പെട്ടുവെന്നും ട്രംപ് അതിന് തയ്യാറായില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ട്രംപിന്റെ സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളില്‍ ഭരണകാര്യങ്ങളും ഉള്‍പ്പെടുന്നുവെന്നും തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇതുവഴി ചോര്‍ത്തപ്പെടുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

എന്നാല്‍ ട്രംപിന് സ്വകാര്യ ഉപയോഗത്തിന് മൊബൈല്‍ ഫോണില്ലെന്നും ആകെ ഉപയോഗിക്കുന്ന ഒരു ഐഫോണ്‍ ഔദ്യോഗികാവശ്യത്തിനുള്ളതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഔദ്യോഗിക ഫോണുകള്‍ മാത്രമാണ് താനുപയോഗിക്കുന്നതെന്ന് ട്രംപും അറിയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനെ മടുപ്പിക്കുന്നതും വ്യാജമാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.