Kerala Pranamam

തിരുവനന്തപുരം: തിരുവനന്തപുരം മടവൂരില്‍ രണ്ടാം ക്ലാസുകാരി സ്‌കൂള്‍ ബസിനടിയില്‍പെട്ട് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്‌ണേന്ദുവാണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ കേബിളില്‍ കാല്‍ കുരുങ്ങി ബസിനടയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവന്‍ നഷ്ടപ്പെട്ടു. കെഎസ്ആര്‍ടി ഡ്രൈവര്‍ മണികണ്ഠന്റെയും സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരി ശരണ്യയുടെയും മകളാണ് കൃഷ്‌ണേന്ദു. അതേസമയം, അപകടത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി.സ്‌കൂള്‍ ബസില്‍ വീട്ടിലേക്ക് വന്നതാണെന്നും വീട്ടിലേക്ക് കയറുന്ന വഴി റോഡിലുണ്ടായിരുന്ന കേബിളില്‍ കാല്‍ കുരുങ്ങി വണ്ടിയ്ക്കടിയിലേക്ക് വീണതാണെന്നും വല്ലാത്തൊരു ഞെട്ടലിലാണെന്നും നാട്ടുകാരനായ സൈനുലാബുദ്ദീന്‍ പറഞ്ഞു. വിവരം അറിയിച്ചശേഷം കുട്ടിയുടെ അച്ഛനെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും കുഴങ്ങി.നെഞ്ചുപൊട്ടികരഞ്ഞാണ് കൃഷ്‌ണേന്ദുവിന്റെ അച്ഛന്‍ മണികണ്ഠന്‍ വീട്ടിലേക്ക് എത്തിയത്. വീടിന് സമീപത്തെ ഇടറോഡില്‍ വെച്ചാണ് അപകടം. ബസില്‍ നിന്നും ആയ കുട്ടിയെ ഇറക്കിയിരുന്നു. ഇതിനുശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടയില്‍ കൃഷ്‌ണേന്ദുവിന്റെ കാല്‍ കേബിളില്‍ കുടുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ബസിന്റെ പിന്‍ചക്രത്തിനടിയിലേക്ക് വീണു. കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോക്കാരന്‍ അപകടം കണ്ടിരുന്നുവെന്നും സ്ഥലത്ത് ചാനല്‍ കേബിളിന്റെ പണി നടക്കുന്നുണ്ടായിരുന്നുവെന്നും സൈനുലാബുദ്ദീന്‍ പറഞ്ഞു. പോസ്റ്റില്‍ തൂങ്ങിക്കിടന്ന കേബിളില്‍ കാല്‍ കുരുങ്ങിയാണ് കുട്ടി വീണതെന്ന് സ്‌കൂള്‍ ബസ്സിന് പുറകെ ഓട്ടോറിക്ഷ ഓടിച്ചു വന്ന ഓട്ടോ ഡ്രൈവര്‍ ഉണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേബിള്‍ കുരങ്ങിയാണ് കുട്ടി വീണത് എന്നാണ് ദൃക്‌സാക്ഷിയായ ഓട്ടോഡ്രൈവര്‍ പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ സന്തോഷും സ്ഥിരീകരിച്ചു. സ്ഥലത്ത് കേബിളിന്റെ പണി നടക്കുന്നുണ്ടായിരുന്നു എന്നാല്‍, ബസ് ഇടിച്ചാണ് കുഞ്ഞ് വീണത് എന്നാണ് കേബിള്‍ ജോലിക്കാരന്‍ പറഞ്ഞതെന്നും എന്താണെന്ന് പരിശോധിക്കണമെന്നും വാര്‍ഡ് മെമ്പര്‍ സന്തോഷ് പറഞ്ഞു.മടവൂര്‍ ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്‌ണേന്ദുവിന്റെ വിയോഗം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. അപകടം സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.