Kerala Pranamam

CITU തൊഴിലാളിയുടെ കൊലപാതകം; ചടയമംഗലം പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍

 

 

കൊല്ലം ചടയമംഗലത്ത് ബാറിലുണ്ടായ തര്‍ക്കത്തില്‍ CITU തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ചടയമംഗലം പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍. ഇന്ന് വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രിയാണ് ചടയമംഗലം പേള്‍ റെസിഡന്‍സി ബാറില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് കലാശിച്ചത്.
ചടയമംഗലം വേട്ടുവഴി സ്വദേശി സുധീഷിനെയാണ് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുത്തിയത്. നെഞ്ചില്‍ കുത്തേറ്റ സുധീഷ് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. സുധീഷിനെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി ഇയാള്‍ കുത്തിയിരുന്നു. സുധീഷിന്റെ കൂടെ ഉണ്ടായിരുന്ന ഷാനവാസിനെ തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, അമ്പാടി അനിയെ കടക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തില്‍ ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജിബിന്‍ അറസ്റ്റിലായിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വാഹനം പുറത്ത് പാര്‍ക്ക് ചെയ്യണമെന്ന് സെക്യൂരിറ്റി ആവശ്യപ്പെട്ടെങ്കിലും അത് കൂട്ടാക്കാതെ ഷാനവാസും അമ്പാടിയും വാഹനം അകത്ത് കയറ്റുകയായിരുന്നു.ഇതേ തുടര്‍ന്ന് ഷാനവാസും സെക്യൂരിറ്റിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നു. ഇത് പിടിച്ചുമാറ്റാനായാണ് സുധീഷ് സംഭവസ്ഥലത്തെത്തുന്നത്. പിന്നീട് പ്രതി ജിബിന്‍ ബാറിനകത്ത് നിന്നും കൊണ്ടുവന്ന കത്തി ഉപയോഗിച്ച് സുധീഷിനെയും മറ്റ് രണ്ട് പേരെയും കുത്തുകയായിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തെ തുടര്‍ന്നാണ് താന്‍ ഇത് ചെയ്തതെന്നാണ് ജിബിന്‍ പൊലീസിന് നല്‍കിയ മൊഴി. സുധീഷിന്റെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.