മുംബൈ: രണ്ടാഴ്ച നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്ത് കോണ്‍ഗ്രസ്. വിദര്‍ഭയില്‍നിന്നുള്ള ഒ.ബി.സി. നേതാവ് വിജയ് നാമദേവറാവു വഡേത്തിവാറിനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്ക് നല്‍കി. മഹാവികാസ് അഘാഡി സര്‍ക്കാരില്‍ ദുരിതാശ്വാസ- പുനരധിവാസ വകുപ്പ് മന്ത്രിയായിരുന്നു വിജയ് വഡേത്തിവാര്‍.നിലവിലെ കോണ്‍ഗ്രസ് സഭാകക്ഷിനേതാവ് ബാലാസാഹേബ് തോറോട്ട്, മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ വര്‍ഷ ഗെയ്ക്വാദ് എന്നിവരാണ് സ്പീക്കറെ സന്ദര്‍ശിച്ച് കത്ത് കൈമാറിയത്. സംഘത്തില്‍ മഹാരാഷ്ട്ര പി.സി.സി. അധ്യക്ഷന്‍ നാനാ പട്ടോലെയുടെ അസാന്നിധ്യം ശ്രദ്ധേയമായി. എന്നാല്‍, അദ്ദേഹം ഡല്‍ഹിലായതിനാലാണ് സംഘത്തിനൊപ്പം ചേരാന്‍ കഴിയാതിരുന്നതെന്ന് തോറോട്ട് അറിയിച്ചു.മഹാവികാസ് അഘാഡി സര്‍ക്കാര്‍ വീണതിന് പിന്നാലെ എന്‍.സി.പിയിലെ അജിത് പവാറായിരുന്നു മഹാരാഷ്ട്ര പ്രതിപക്ഷനേതാവ്. എന്‍.സി.പി. പിളര്‍ത്തി അജിത് പവാര്‍ ബി.ജെ.പി- ശിവസേന ഷിന്ദേ പക്ഷ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായതോടെ ശരദ് പവാറിന്റെ വിശ്വസ്തന്‍ ജിതേന്ദ്ര അവാഡിനെ പതിപക്ഷനേതാവായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അന്നു തന്നെ പ്രതിപക്ഷനേതൃസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.53 എം.എല്‍.എമാരുണ്ടായിരുന്ന എന്‍.സി.പി. പിളര്‍ത്തി അജിത് പവാര്‍ സഖ്യം വിട്ടതോടെ, 45 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് സഖ്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. രണ്ടാഴ്ച മുമ്ബ് പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കിയതായി പവാര്‍ പക്ഷം സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ അറിയിച്ചിരുന്നു. ഇതോടെയാണ് വിജയ് വഡേത്തിവാറിനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.നേരത്തെ, 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീല്‍ ബി.ജെ.പിയില്‍ ചേരാന്‍ പാര്‍ട്ടി വിട്ടപ്പോള്‍ വഡേത്തിവാര്‍ പ്രതിപക്ഷനേതാവായിരുന്നു. വഡേത്തിവാറിന് പുറമേ പി.സി.സി. അധ്യക്ഷന്‍ നാനാ പട്ടോലെയും വിദര്‍ഭ മേഖലയില്‍നിന്നുള്ള നേതാവാണ്.അതേസമയം, ലജിസ്ലേറ്റീവ് കൗണ്‍സിലിലും കോണ്‍ഗ്രസ് പ്രതിപക്ഷനേതൃസ്ഥാനം അവകാശപ്പെട്ടേക്കും. ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന്റെ എം.എല്‍.സിമാരുടെ എണ്ണം പത്തില്‍ നിന്ന് ഏട്ടായി കുറഞ്ഞതോടെ ഒമ്ബത് അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഉദ്ദവ് പക്ഷവും ഹൈക്കമാന്‍ഡുമായും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനത്തിലെത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…