പത്താം ക്ലാസിലെ പിള്ളേര്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിന് മുമ്ബ് മോഡല്‍ പരീക്ഷ എഴുതുന്നതുപോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മത്സരിക്കുന്നത്.
അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോക ടി20 പോരാട്ടത്തിന് മുമ്ബുള്ള അവസാനവട്ട ഒരുക്കമാണ് ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഈ പരമ്ബര. കാര്യവട്ടത്ത് കളി കാര്യമാകുമോയെന്ന് ഏവരും ഉറ്റുനോക്കുമ്‌ബോള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍…

1. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്ബരയിലെ മൂന്നു മത്സരങ്ങളാണുള്ളത്. അതിലെ ആദ്യ മത്സരമാണ് ഇന്ന് കാര്യവട്ടത്ത് നടക്കുന്നത്. വൈകിട്ട് ഏഴു മണിമുതലാണ് മത്സരം. ഇന്ത്യയെ രോഹിത് ശര്‍മ്മയും ദക്ഷിണാഫ്രിക്കയെ ടെംബ ബവുമയുമാണ് നയിക്കുന്നത്.

2. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്ബരയിലെ വിജയമാണ് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. ബാറ്റിങ് നിരയുടെ കരുത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നു. വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ്മ എന്നിവരൊക്കെ മികച്ച ഫോമിലാണ്. എന്നാല്‍ കെ എല്‍ രാഹുലും റിഷഭ് പന്തും മികവിലേക്ക് ഉയരാത്തതാണ് പ്രശ്‌നം.

3. ലോകകപ്പിന് മുമ്ബ് ബോളിങ് നിര താളം വീണ്ടെടുക്കേണ്ടത് ഏറെ പ്രധാനമാണെന്ന് ഇന്ത്യന്‍ ക്യാംപിന് അറിയാം. ഓസ്‌ട്രേലിയയ്‌ക്കെതിരെ പേസ് ബോളര്‍മാര്‍ നിരാശപ്പെടുത്തിയിരുന്നു. വലിയ സ്‌കോര്‍ നേടിയിട്ടും പ്രതിരോധിക്കാനാകാത്തവിധം ബോളിങ് നിര പരാജയപ്പെട്ടു. പരിക്ക് മാറിയെത്തിയ സ്‌ട്രൈക്ക് ബോളര്‍ ജസ്പ്രിത് ബുംറയ്ക്ക് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല.

4. മറുവശത്ത് ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് കാട്ടുന്നതാണ് ദക്ഷിണാഫ്രിക്കന്‍ ടീം. ഐപിഎല്ലില്‍ ഉള്‍പ്പടെ ഇന്ത്യന്‍ മണ്ണില്‍ തിളങ്ങാറുള്ള ക്വിന്റണ്‍ ഡികോക്കും ഡേവിഡ് മില്ലറും അപകടകാരികള്‍ തന്നെ. എന്നാല്‍ ഏറെ ഭയക്കേണ്ടത് അവരുടെ പുത്തന്‍ താരോദയം 22കാരന്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയാണ്.

5. ദക്ഷിണാഫ്രിക്കയുടെ ബോളര്‍മാരില്‍ കാഗിസോ റബാഡ തന്നെയാണ് അപകടകാരി. ആന്റിച്ച് നോര്‍ജെയും ടബ്രയിസ് ഷംസിയും മികവ് കാട്ടുന്നവരാണ്. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് കാര്യവട്ടത്തെ പിച്ചില്‍ തിളങ്ങാനാകുമെന്നാണ് സന്ദര്‍ശകരുടെ പ്രതീക്ഷ.

6. ഹാര്‍ദിക്കിന് വിശ്രമം ലഭിക്കുകയും ദീപക് ഹൂഡയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. ദിനേഷ് കാര്‍ത്തിക്കിന് പകരം ഋഷഭ് പന്തിനെ തിരികെ കൊണ്ടുവന്ന് അഞ്ച് ബൗളര്‍മാരുമായി ഇന്ത്യ ഇറങ്ങാനുള്ള സാധ്യത തള്ളാനാകില്ല. ഓപ്പണറായി രോഹിതും രാഹുലും തന്നെ തുടരും. തുടര്‍ന്ന് കോഹ്ലിയും സൂര്യകുമാര്‍ യാദവും എത്തും. ഓസ്‌ട്രേലിയയ്‌ക്കെതിരെ തിളങ്ങാതിരുന്ന ബോളിങ് നിരയ്ക്കാകും ഇന്ത്യ പ്രാമുഖ്യം നല്‍കുക. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമായാകും ഇന്ത്യ ഇറങ്ങുക.

7. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇതുവരെ രണ്ട് ടി20 മത്സരങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. അതിലൊന്ന് മഴമൂലം എട്ട് ഓവറാക്കി ചുരുക്കി. അതിനാല്‍ ഇവിടുത്തെ പിച്ചിന്റെ സ്വഭാവം ഇപ്പോഴും അജ്ഞാതമാണ്. ബുധനാഴ്ച രാത്രി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

8. 2019 ല്‍, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയാക്കാനായ ടി20 മത്സരത്തില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമാണ് ഏറ്റുമുട്ടിയത് ആ അവസരത്തില്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് വിജയിച്ചു. ശിവം ദുബെയുടെ 30 പന്തില്‍ 54 റണ്‍സെടുത്ത മത്സരത്തില്‍ ഇന്ത്യ 20 ഓവറില്‍ 170 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലെന്‍ഡല്‍ സിമ്മണ്‍സിന്റെ അര്‍ധസെഞ്ചുറിയാണ് വീന്‍ഡീസിനെ ജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലുമായി ആകെ 17 സിക്സറുകള്‍ പിറന്നു. ഇരു ടീമുകള്‍ക്കും ഒമ്ബത് വിക്കറ്റുകള്‍ നഷ്ടമായി, അതില്‍ അഞ്ചെണ്ണം സ്വന്തമാക്കിയത് സ്പിന്നര്‍മാരാണ്.

9. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടു മത്സരങ്ങളില്‍ ഒരു തവണ ആദ്യം ബാറ്റുചെയ്ത ടീമും മറ്റൊരുതവണ രണ്ടാമത് ബാറ്റുചെയ്ത ടീമും വിജയിച്ചു. ഇവിടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയത് കരീബിയന്‍താരം ലെന്‍ഡില്‍ സിമ്മണ്‍സാണ്(67). 2017ല്‍ ന്യൂസിലാന്‍ഡിനെതിരെ ഒമ്ബത് റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് ഇവിടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം നടത്തിയത്. കാര്യവട്ടത്തെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ 2019 ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസ് നേടിയ രണ്ടിന് 173 റണ്‍സാണ്. ഇവിടെ ആദ്യം ബാറ്റുചെയ്തവര്‍ നേടിയ ശരാശരി സ്‌കോര്‍ 170 റണ്‍സാണ്.

10. കാര്യവട്ടത്ത് ഇന്ത്യന്‍ താരങ്ങളെ കാത്ത് മൂന്ന് നേട്ടങ്ങള്‍. ടി20യില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിലേക്ക് യുസ്വേന്ദ്ര ചാഹലിന് എത്താം. നിലവില്‍ ഭുവനേശ്വര്‍കുമാറിനും ചാഹലിനും 85 വിക്കറ്റ് വീതമാണുള്ളത്. ഒരു കലണ്ടര്‍ വര്‍ഷം ഇന്ത്യയ്ക്കായി ടി20യില്‍ ഏറ്റവുമധികം റണ്‍സെന്ന നാഴികക്കല്ല് മറികടക്കാന്‍ സൂര്യകുമാര്‍ യാദവിന് ഏഴ് റണ്‍സു കൂടി നേടിയാല്‍ മതി. ശിഖര്‍ ധാവനെയാണ് ഇക്കാര്യത്തില്‍ യാദവിന് മറികടക്കാനാകുക. ശിഖര്‍ ധവാന്‍ 2018 സീസണില്‍ 689 റണ്‍സെടുത്തിരുന്നു. സൂര്യകുമാര്‍ യാദവ് ഈ കലണ്ടര്‍ വര്‍ഷം 20 മത്സരങ്ങളില്‍നിന്ന് 683 റണ്‍സ് നേടിയിട്ടുണ്ട്. നൂറാം ടി20 മത്സരം കളിക്കാനിറങ്ങുന്ന കോഹ്ലിയെ കാത്തും ഒരു റെക്കോര്‍ഡുണ്ട്. 100 ടി20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാറ്റര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമായി കോഹ്ലി ഇന്ന് മാറും. നിലവില്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ നേടിയ 2967 റണ്‍സാണ് ഈ പട്ടികയില്‍ മുന്നില്‍ എന്നാല്‍ കോഹ്ലി ഇപ്പോള്‍ത്തന്നെ 99 മത്സരങ്ങളില്‍നിന്ന് 3660 റണ്‍സ് അടിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന് ഗ്രീന്‍ഫീല്‍ഡില്‍ കളിക്കാന്‍ ഇറങ്ങുന്നതോടെ ഈ റെക്കോര്‍ഡ് കോഹ്ലിയുടെ പേരിലായി മാറും

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…