പുതുക്കാൻ താമസം, പാസ്‌പോര്‍ട്ടില്‍ കുടുങ്ങി പ്രവാസികള്‍

കോഴിക്കോട്: പാസ്പോര്‍ട്ട് പുതുക്കാന്‍ കാലതാമസം നേരിടുന്നതിനെത്തുടര്‍ന്ന് ആശങ്കയിലായി പ്രവാസികള്‍. നേരത്തെ അപേക്ഷിച്ചു രണ്ടാഴ്ചക്കുള്ളില്‍ രേഖകള്‍ ഹാജരാക്കിയിരുന്നിടത്ത് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞാണ് അവസരം ലഭിക്കുന്നത്. ഒരു മാസത്തെ അവധിക്കാണു പ്രവാസികളില്‍ പലരും നാട്ടിലെത്തുന്നത്. ഗള്‍ഫ് നാടുകളില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ ഏജന്‍സികള്‍ വലിയ ഫീസ് ഈടാക്കുന്നതിനാല്‍ ഭൂരിഭാഗവും നാട്ടിലെത്തിയാണ് പുതുക്കുന്നത്. സംസ്ഥാനത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിന് 2,000 രൂപയില്‍ താഴെയാണ് ഫീസ്. വിദേശത്ത് ഇത് 12,000 രൂപയ്ക്കു മുകളിലും. കോവിഡ് പ്രതിസന്ധിക്കു ശേഷം വിദേശങ്ങളില്‍ ജോലി തേടി പോകുന്നവരുടെ എണ്ണം കൂടുതലാണ്. കോവിഡ് തീവ്രവ്യാപന സമയത്തു നാട്ടിലേക്കുള്ള വരവ് നീട്ടിവച്ച പ്രവാസികളില്‍ പലരും ഇപ്പോള്‍ മടങ്ങി എത്തുന്നുമുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ നല്‍കേണ്ട തത്കാല്‍ പാസ്പോര്‍ട്ട് വൈകുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്. പുതിയ പാസ്പോര്‍ട്ടിനും പുതുക്കാനും ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകളില്‍ രേഖകള്‍ സമര്‍പ്പിക്കാനുള്ള തീയതി വൈകിക്കുന്നതു വിദേശരാജ്യങ്ങളിലെ ജോലി ചെയ്യുന്നവര്‍ക്കു പ്രതിസന്ധിയുണ്ടാക്കുന്നു. നേരത്തെ രണ്ടാഴ്ചക്കുള്ളില്‍ പാസ്പോര്‍ട്ട് ലഭിച്ചിരുന്നതിനാല്‍ അവധി കഴിഞ്ഞു കൃത്യസമയത്തു മടങ്ങാന്‍ സാധിച്ചിരുന്നു. എന്നാല്‍, ഇക്കുറി മടക്കയാത്രയുടെ സമയത്തും പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കാത്തതു മൂലം പലരുടെയും ജോലിയെത്തന്നെ ബാധിക്കുന്ന അവസ്ഥയാണ്. പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരും കാത്തിരിപ്പിലാണ്. ലോക്ഡൗണ്‍ ഒഴിവായതിനു ശേഷം സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണം നിയന്ത്രിച്ചതാണ് ഇപ്പോഴത്തെ കാലതാമസത്തിനു പിന്നിലെന്നു പാസ്പോര്‍ട്ട് ഓഫീസ് അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…