Kerala Pranamam

‘ഇങ്ങനെയാണെങ്കില്‍ വിശ്രമിക്കേണ്ടി വരും’: പുജാരക്ക് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ സെലക്ടര്‍

സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തകര്‍പ്പന്‍ ജയം നേടിയ ടീം ഇന്ത്യ, മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ 1-0 ന് മുന്നിലെത്തിയിരിക്കുകയാണ്.എന്നിരുന്നാലും മധ്യനിരയില്‍ നായകന്‍ വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര തുടങ്ങിയ സീനിയര്‍ ബാറ്റര്‍മാരുടെ പ്രകടനം ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നില്ല.ഇതില്‍ പുജാരയുടെ പ്രകടനമാണ് ദയനീയം. സെഞ്ചൂറിയനില്‍ 0,16 എന്നിങ്ങനെയായിരുന്നു പുജാരയുടെ സ്‌കോറുകള്‍. മോശം ഫോം തുടരുകയാണെങ്കില്‍ പുറത്ത്‌പോകേണ്ടി വരുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ സരണ്‍ദീപ് സിങ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി പുജാരയുടെ ബാറ്റ് വേണ്ടത്രെ ചലിക്കുന്നില്ലെന്ന വിമര്‍ശം ശക്തമാകുകയാണ്.’ഇന്ത്യയുടെ ബാറ്റിങ് ഡിപ്പാര്‍ട്‌മെന്റില്‍ ആശങ്കയുണ്ട്. കെ.എല്‍ രാഹുല്‍ മികവ് പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും ആശ്രയിക്കാന്‍ പറ്റില്ല, പക്ഷേ ഇവിടെ പൂജാരയെക്കുറിച്ചാണ് പറയേണ്ടത്, കാരണം അദ്ദേഹം റണ്‍സ് കണ്ടെത്തേണ്ടിയിരിക്കുന്നു. ശ്രേയസ് അയ്യരെ പോലെയുള്ള ഒരു സെഞ്ചൂറിയന്‍ ടീമില്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ ഒരു സീനിയര്‍ കളിക്കാരനാണ്, മോശം ഫോം ഇനിയും തുടര്‍ന്നാല്‍ വിശ്രമിക്കേണ്ടി വരും- സരണ്‍ദീപ് സിങ് പറഞ്ഞു.ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 113 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്തായി. മൂന്ന് മത്സര പരമ്ബരയിലെ ഒരു മത്സരം മാത്രമാണ് അവസാനിച്ചത്. രണ്ട് മത്സരം കൂടി ശേഷിക്കെ ഇനിയും കുറഞ്ഞ ഓവര്‍ നിരക്ക് വഴങ്ങിയാല്‍ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ പോയിന്റിനെയും അത് ബാധിക്കും.നിലവില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യ ഒരു മത്സരം കൂടി ജയിച്ചാല്‍ പരമ്ബര സ്വന്തമാക്കും. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്ബര നേടാത്ത ഇന്ത്യ ഇത്തവണ ചരിത്ര നേട്ടം കൂടി ലക്ഷ്യമിടുന്നുണ്ട്. ബൗളര്‍മാരാണ് വിജയം കൊണ്ടുവന്നതെങ്കിലും ആദ്യ മത്സരത്തില്‍ കെ.എല്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ രാഹുലിന് എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങാനായിരുന്നില്ല. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് എടുത്തുപറയേണ്ടത്. ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായി.