Kerala Pranamam

ഇടിവ് തട്ടാത്ത മോദി പ്രഭാവത്തിനൊപ്പം ഇനി വരാനിരിക്കുന്ന രണ്ട് കാര്യങ്ങള്‍ കൂടി ചേരുമ്‌ബോള്‍ 2024ല്‍ ബി ജെ പിക്ക് ആത്മവിശ്വാസം ഇരട്ടിയാവും

ന്യൂഡല്‍ഹി: ഹിമാചല്‍ കൈവിട്ട ക്ഷീണത്തിലും, 2024 ലെ പൊതുതിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ഊര്‍ജ്ജമാണ് ഗുജറാത്തിലെ ഉജ്ജ്വല വിജയം ബി.ജെ.പിക്ക് നല്‍കുന്നത്.നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഒരു ഇടിവും തട്ടിയിട്ടില്ലെന്നും ഫലം വ്യക്തമാക്കുന്നു. പൊതു തിരഞ്ഞെടുപ്പിനു മുമ്ബുള്ള ടെസ്റ്റില്‍ വിജയം ഉറപ്പിച്ചിരുന്നെങ്കിലും അത് എത്രത്തോളം വര്‍ണാഭമാകുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ടായിരുന്നു. 156 സീറ്റോടെ ചരിത്ര മുന്നേറ്റം നടത്തിയ പാര്‍ട്ടിക്ക് ഇനി വര്‍ദ്ധിത വീര്യത്തോടെ മുന്നോട്ടു പോകാം.ആറ് തവണ തുടര്‍ച്ചയായി ബി.ജെ.പി ഭരിച്ച ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടാകുമോയെന്നും ഇത്തവണ ബി.ജെ.പി നേതൃത്വം സംശയിച്ചു. എന്നാല്‍ മുസ്‌ളിം, പട്ടികജാതി ബല്‍റ്റിലുള്‍പ്പെടെ പാര്‍ട്ടിയുടെ കണക്കുകൂട്ടലിനും മേലേ സീറ്റുകള്‍ തൂത്തുവാരി.ദേശീയ തലത്തില്‍ ബി.ജെ.പിക്ക് പുതിയ വെല്ലുവിളിയായി മാറുന്ന ആം ആദ്മി പാര്‍ട്ടി അഞ്ച് സീറ്റോടെ അക്കൗണ്ട് തുറന്നെങ്കിലും വോട്ട് ചോര്‍ന്നത് കോണ്‍ഗ്രസിനാണെന്നതും പാര്‍ട്ടിക്ക് ആശ്വസിക്കാന്‍ വകയായി. മാത്രമല്ല ബി.ജെ.പി വോട്ട് വര്‍ദ്ധിക്കുകയും ചെയ്തു. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകുന്ന സംസ്ഥാനങ്ങളില്‍ 2024 ല്‍ കരുത്തോടെ മുന്നോട്ടു പോകാനാകുമെന്നതാണ് ഗുജറാത്തിലെ വിജയം പാര്‍ട്ടിക്ക് നല്‍കുന്ന പ്രചോദനം.ഉപതിരഞ്ഞെടുപ്പുകളില്‍ യു.പിയിലെ രാംപൂര്‍, ബീഹാറിലെ കുര്‍ഹാനി മണ്ഡലങ്ങളിലെ വിജയവും ബി.ജെ.പിക്ക് ബലം പകരുകയാണ്. നിതീഷും തേജസ്വി പ്രസാദ് യാദവും ഒന്നിച്ച് പൊതു സ്ഥാനാര്‍ത്ഥിയെ നിറുത്തിയിട്ടും ബി.ജെ.പിക്ക് കുര്‍ഹനി മണ്ഡലത്തില്‍ വിജയിക്കാനായി. യു പിയില്‍ 1980കള്‍ക്ക് ശേഷം എസ്. പി നേതാവ് അസം ഖാനോ അദ്ദേഹത്തിന്റെ ബന്ധുക്കളോ മാത്രം ജയിച്ചിരുന്ന രാംപൂര്‍ സീറ്റും പിടിച്ചെടുത്തു.രാംപൂര്‍ വിജയം പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്ന് ഇന്നലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വിജയാഘോഷത്തിനിടെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.ഉന്നത നേതൃത്വത്തിനു പോലും ഇടപെടാന്‍ പരിമിതികളുണ്ടായിരുന്ന ഗ്രൂപ്പുപോര് ശമിപ്പിക്കാന്‍ കഴിയാത്തതാണ് ഹിമാചലില്‍ തിരിച്ചടിച്ചതെന്ന് ബി.ജെ.പി സമ്മതിക്കുന്നു. അടുത്ത വര്‍ഷം അയോദ്ധ്യ ക്ഷേത്രം തുറന്നു കൊടുക്കുകയും ഏക സിവില്‍ കോഡ് പോലുള്ള നയപരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്ത ശേഷമാവും പാര്‍ട്ടി പൊതുതിരഞ്ഞെടുപ്പിനെ നേരിടുക. ഇതും മോദി പ്രഭാവവും ചേരുമ്‌ബോള്‍ ഉജ്ജ്വല മുന്നേറ്റം ആവര്‍ത്തിക്കപ്പെടുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.