Kerala Pranamam

ഇന്ത്യയിലേക്കുളള് ഇറക്കുമതി നിര്‍ത്തിവെച്ച് സാംസങ്ങും ആപ്പിളും

 

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ലാപ്‌ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിര്‍ത്തിവെച്ച് ആപ്പിള്‍, സാംസങ്, എച്ച്.പി കമ്പനികള്‍.കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് കമ്പനികളുടെ നടപടി. ലൈസന്‍സില്ലാതെയുള്ള ഇറക്കുമതിക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഇറക്കുമതിക്കുള്ള ലൈസന്‍സ് നേടാനാണ് ഇപ്പോള്‍ വന്‍കിട ടെക് കമ്പനികള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എത്രയും പെട്ടെന്ന് ലൈസന്‍സ് നേടി ദീപാവലിക്ക് മുമ്ബ് ഇറക്കുമതി സാധാരണനിലയിലാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ആപ്പിളിനും സാംസങ്ങിനും ലൈസന്‍സ് ലഭിക്കാന്‍ എത്രകാലമെടുക്കുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.അതേസമയം, വാര്‍ത്തകളില്‍ പ്രതികരിക്കാന്‍ സാംസങ്ങോ ആപ്പിളോ ഇതുവരെ തയാറായിട്ടില്ല. ഇറക്കുമതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പല ഉല്‍പന്നങ്ങളുടെയും പുറത്തിറക്കല്‍ കമ്പനികള്‍ വൈകിപ്പിക്കുമെന്നാണ് സൂചന. വിദേശകമ്പനികളുടെ ലാപ്‌ടോപ്പിനും ടാബ്ലെറ്റിനും ഇന്ത്യയില്‍ ക്ഷാമമുണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോഴും രാജ്യം ലാപ്‌ടോപ്പിനായി കൂടുതല്‍ ഇറക്കുമതിയേയാണ് ആശ്രയിക്കുന്നത്.ലാപ്ടോപ്, ടാബ്ലെറ്റ്, ഓള്‍-ഇന്‍-വണ്‍ പേഴ്സനല്‍ കമ്പ്യൂട്ടര്‍, അള്‍ട്രാ സ്‌മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടര്‍, സെര്‍വര്‍ എന്നിവയുടെ ഇറക്കുമതിക്കാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ആഭ്യന്തര ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.