Kerala Pranamam

ഈ പ്രതിസന്ധി ആരറിയുന്നു ആര്‍ക്കെങ്കിലും വേണോ ആസാം വാള

പുല്‍പ്പള്ളി: വാങ്ങാനാളില്ലാതായതോടെ പുല്‍പ്പള്ളി മേഖലയില്‍ ആസാംവാള കൃഷി ചെയ്ത കര്‍ഷകര്‍ ദുരിതത്തില്‍.ആറുമാസമായി ആസാംവാള കൃഷി ചെയ്തുവരുന്ന കര്‍ഷകരാണ് വിളവെടുക്കാനായിട്ടും അതിന് സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഒരാഴ്ചത്തേക്ക് 1600 രൂപയാണ് ഇവയുടെ തീറ്റയ്ക്കായി ചെലവിടേണ്ടിവരുന്നതെന്ന് പുല്‍പ്പള്ളി ചാത്തമംഗലത്തെ കര്‍ഷകനായ കൈനിക്കുടി ബേബി പറയുന്നു.ആയിരം മത്സ്യങ്ങളെയാണ് കുളത്തിലിട്ടത്. നിലവില്‍ ഒരു മത്സ്യം 750 ഗ്രാം വരെ തൂക്കമെത്തിയിട്ടുണ്ട്. എന്നാല്‍ വിളവെടുപ്പ് ആയിട്ടും ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണുള്ളതെന്നും ഫിഷറീസ് വകുപ്പ് മത്സ്യം ഏറ്റെടുക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യമെന്നും ബേബി പറയുന്നു.പുല്‍പ്പള്ളിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും നിരവധി കര്‍ഷകര്‍ ആസാംവാള കൃഷി ചെയ്ത് ദുരിതത്തിലായിട്ടുണ്ട്. കട്ട്‌ല, രോഹു, ഗിഫ്റ്റ് തിലോപ്പിയ, നൈല്‍ തിലോപ്പിയ അടക്കമുള്ള മത്സ്യങ്ങള്‍ക്ക് വിപണിയില്‍ നല്ല ഡിമാന്റാണെങ്കിലും ആസാം വാളയ്ക്ക് ആവശ്യക്കാര്‍ തീരെയില്ലെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പടുതാക്കുളം നിര്‍മ്മിക്കുന്നതടക്കം ആസാംവാള കൃഷി ചെയ്യുന്‌പോള്‍ നിരവധി പ്രതിസന്ധികളാണ് കര്‍ഷകര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്.ഫംഗസ് ബാധ ഉണ്ടായാല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപോകുന്നതും പതിവാണ്. ഇത്തരത്തില്‍ നിരവധിയായ പ്രതിസന്ധികള്‍ അതീജിവിച്ച് വളര്‍ത്തിയെടുത്ത മത്സ്യങ്ങളാണ് ഇപ്പോള്‍ വാങ്ങാനാളില്ലാതെ കുളത്തില്‍ തന്നെ കിടക്കുന്നത്. അന്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ മുടക്കി കുളം നിര്‍മിച്ച് മത്സ്യകൃഷി നടത്തിവരുന്ന കര്‍ഷകര്‍ ജില്ലയിലുണ്ട്. സബ്‌സിഡി ലഭിക്കുന്നുണ്ടെങ്കിലും അധ്വാനം വെറുതെയായി കൃഷി നഷ്ടത്തില്‍ കലാശിക്കുകയാണ്. നിലവില്‍ വിറ്റാല്‍ പോലും കിലോയ്ക്ക് 40 രൂപ വരെയാണ് ലഭിക്കുന്ന പരമാവധി വിലയെന്നാണ് കര്‍ഷകര്‍ പറയുന്നു.ആസാം വാളയ്ക്ക് തീറ്റ കൂടുതല്‍ വേണം. അതുകൊണ്ടുതന്നെ ആസാംവാള കൃഷി ചെയ്യുന്‌പോള്‍ ചെറിയ പടുതാകുളമായാല്‍ പോലും ഒരാഴ്ചത്തേക്ക് ഒരു ചാക്ക് തീറ്റ വേണം. നിലവിലെ സാഹചര്യത്തില്‍ എങ്ങനെ വിറ്റാലും ചെലവായ തുകയുടെ പകുതി പോലും ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മാംസമടക്കമുള്ളവയുടെ അവശിഷ്ടങ്ങള്‍ ചിലര്‍ നല്‍കുന്നതിനാലാണ് ആസാംവാളയ്ക്ക് ഡിമാന്റ് കുറയാനുള്ള കാരണമെന്ന് ചില കര്‍ഷകര്‍ പറയുന്നു. എന്നാല്‍ ജില്ലയിലെ കര്‍ഷകര്‍ സാധാരണ മത്സ്യതീറ്റയായ പെലറ്റ് തന്നെ കൊടുത്താണ് വളര്‍ത്തുന്നത്. ആന്ധ്രയില്‍ നിന്നടക്കമാണ് നിലവില്‍ ആസാംവാളയുടെ കുഞ്ഞുങ്ങളെത്തുന്നത്. കൃഷിയിടത്തില്‍ നിന്നും മത്സ്യം നേരിട്ടെടുക്കാനും, ആവശ്യക്കാരേറെയുള്ള ഇനങ്ങള്‍ കൃഷി ചെയ്യാന്‍ കൂടുതല്‍ സഹായം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.