പി കെ ശ്രീനിവാസന്‍

മലയാള കാര്‍ട്ടൂണിന്റെ ജന്മശതാബ്ദിയാണ് അടുത്ത വര്‍ഷം. 1919 ല്‍ കേരളത്തിലെ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് കൊല്ലം പരവൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിദൂഷകനില്‍ പി സി ഗോവിന്ദപ്പിള്ള വരച്ച കാര്‍ട്ടൂണാണ് മലയാളത്തില്‍ ആദ്യത്തേതെന്ന് അടുത്തിടെ കേരള കാര്‍ട്ടൂണ്‍ അക്കാദമി കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ 30 കേന്ദ്രങ്ങളില്‍ അക്കാദമി കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തുകയാണ്.

ഈ സന്ദര്‍ഭത്തിലാണ് ഇന്ത്യയിലെ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പ്രസക്തിയെക്കുറിച്ച് നാം ചിന്തിക്കേണ്ടത്. ഇന്ത്യ സ്വതന്ത്രയായ അടുത്ത വര്‍ഷമാണ് (1948) ശങ്കേഴ്‌സ് വീക്കിലിയുടെ ആരംഭം. അതിനെ ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ വാരികയെന്നു വിശേഷിപ്പിക്കാം. അടിയന്തരാവസ്ഥയുടെ കിരാത കാലഘട്ടത്തിലാണ് രാഷ്ട്രീയ ചിന്തകള്‍ക്കും കാര്‍ട്ടുണുകള്‍ക്കും കൂച്ചുവിലങ്ങ് വീഴുന്നത്. ശങ്കേഴ്‌സ് വീക്കിലി അതോടെ നാമാവശേഷമായി. അടിയന്തരാവസ്ഥയുടെപിറവിയോടെ നഷ്ടമായതില്‍ അതിപ്രധാനമായിരുന്നു ശങ്കേഴ്‌സ് വീക്കിലി. ശങ്കറും എം ചലപതി റാവുവും സിപി രാമചന്ദ്രനും ഇടത്തട്ട നാരായണനും ഒ വി വിജയനുമൊക്കെ തങ്ങളുടെ രചനകള്‍കൊണ്ട് സമ്പന്നമാക്കിയവീക്കിലി ഇന്ത്യന്‍ രാഷ്ട്രീയ – സാംസ്‌ക്കാരിക മണ്ഡലത്തില്‍ അസാധാരണമായ ചലനങ്ങളാണ് സൃഷ്ടിച്ചത്. അവരുടെ അക്ഷരങ്ങള്‍ക്ക് താങ്ങായി നിന്നത് ശങ്കര്‍, അബു, കുട്ടി, വിജയന്‍ തുടങ്ങിയവരുടെ വരകളും.

ഇന്നത്തെ കാര്‍ട്ടൂണ്‍ രംഗം വളരെ സമ്പന്നമാണ്. ഇ പി ഉണ്ണിയെപ്പോലുള്ള മൂന്നാം തലമുറയുടെ ശക്തിയാലാണ് ഇന്ത്യന്‍ കാര്‍ട്ടൂണ്‍. കാര്‍ട്ടൂണ്‍ ഇല്ലാത്ത പത്രങ്ങള്‍ ഇന്ത്യയില്‍ വിരളമാണ്. പ്രാദേശിക പത്രങ്ങളും രാഷ്ട്രീയ വാരികകളും കാര്‍ട്ടൂണിനു കൊടുക്കുന്ന പ്രാധാന്യം ചില്ലറയല്ല. ഇന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ (ദല്‍ഹി) പ്രത്യക്ഷപ്പെടുന്ന ഉണ്ണിയുടെ കാര്‍ട്ടൂണുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരിച്ഛദേമായി നില്‍ക്കുന്നു. കര്‍ക്കശ്ശമായ രാഷ്ട്രീയ വിമര്‍ശനവും നിശിത നിരീക്ഷണവുമാണ് ഉണ്ണിയുടെ കരുത്ത്. കേന്ദ്രസര്‍ക്കാരായാലും സംസ്ഥാനങ്ങളായാലും മുഖംനോക്കാതെയുള്ള വിമര്‍ശനങ്ങള്‍ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ നിര്‍ണായകമാകന്നു. മോഡി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടു ഉണ്ണി വരച്ച 20 കാര്‍ട്ടൂണുകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ജനരോക്ഷം തിരിച്ചറിയാത്ത ഒരു പ്രധാനമന്ത്രിയുടെ കാരിക്കേച്ചറുകള്‍ നമുക്കവയില്‍ ദര്‍ശിക്കാം.

ആര്‍ കെ ലക്ഷ്മണിന്റെ കോമണ്‍മാന്‍ ഇന്ത്യന്‍ ദയനീയതയുടെ മുഖമാണെങ്കില്‍ ഉണ്ണിയുടെ ആറോ ഏഴോ വയസ്സുള്ള പയ്യന്‍ എല്ലാം കരുതലോടെ നോക്കിക്കാണുന്ന പുത്തന്‍തലമുറക്കാരനാണ്. ഇതിനു മുമ്പ് ഷര്‍ട്ടിന്റെ പിന്നില്‍ കുട തൂക്കി സഞ്ചരിക്കുന്ന ഒരു സാധാരണക്കാരനായിരുന്നു ഉണ്ണിയുടെ പോക്കറ്റു കാര്‍ട്ടുണുകളിലെ കഥാപാത്രം. ഏറെ ശ്രദ്ധിക്കപ്പെട്ട അയാളെ പത്രങ്ങള്‍ മാറുന്നതിനിടയില്‍ ഉണ്ണി ഉപേക്ഷിച്ചു.
ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കിടയില്‍ ഉണ്ണി ഒറ്റപ്പെട്ടു നില്‍ക്കുന്നത് ആവിഷ്‌ക്കാരത്തിലെ പ്രത്യേകത കൊണ്ടാണ്. വിജയനും പുരിയും ലക്ഷ്മണനും അബുവും കുട്ടിയും ഉണ്ടാക്കിവച്ച ഇമേജുകള്‍ നില്‍ക്കുമ്പോഴാണ് പുതിയ തലമുറയിലെ ഉണ്ണിയും രവിശങ്കറും രജീന്ദര്‍പുരിയുമൊക്കെ രംഗത്തു എത്തുന്നത്. ആരെയും അനുകരിക്കാത്ത സ്റ്റൈല്‍ ഉണ്ണിയുടെ കാര്‍ട്ടൂണുകളില്‍ സൂക്ഷിച്ചു. മികച്ച രാഷ്ട്രീയ ദര്‍ശനമില്ലാത്ത ഒരാള്‍ക്ക് മികച്ച പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് ആകാന്‍ കഴിയില്ല എന്ന സത്യമാണ് ഉണ്ണിയുടെ രചനകള്‍ വെളിപ്പെടുത്തുന്നത്. രാഷ്ട്രീയ അവബോധവും നര്‍മ്മവും മനസ്സിന്റെ സാമീപ്യവും ഉണ്ണിക്ക് വേണ്ടത്രയുണ്ട്. അതുകൊണ്ടാണ് നാഷണല്‍ ലാംബൂണ്‍ പോലുള്ള കോളങ്ങളില്‍ ഉണ്ണിയുടെ കാര്‍ട്ടൂണുകള്‍ സ്ഥിരം വന്നുകൊണ്ടിരുന്നത്.

അടുത്ത കാലത്ത് വന്ന പല കാര്‍ട്ടൂണുകളും രാഷ്ട്രീയക്കാരുടെ കണ്ണില്‍ ചാട്ടുളി പതിക്കുന്നതാണ്. തൃപുരയില്‍ സിപിഎം പിടിയിറങ്ങിയപ്പോള്‍ ഠഒഞകജഡഞഅയിലെ ഞകജഎന്ന അക്ഷരങ്ങള്‍ കൊണ്ടാണ് ഉണ്ണി പാര്‍ട്ടിയെ ഉന്നം വച്ചതും കളിയാക്കിയതും. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 182 മീറ്ററുള്ള പ്രതിമയേയും ഉണ്ണി വെറുതേ വിടുന്നില്ല. തമിഴകത്തെ ജെല്ലിക്കെട്ടിനെ അമിത്ഷായുമായി ബന്ധിപ്പിക്കുന്ന കാര്‍ട്ടൂണ്‍ അക്കാലത്ത് എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാളക്കൂറ്റന്റെ പുറത്തു സവാരി ചെയ്യുന്ന അമിത്ഷായുടെ ലക്ഷ്യം ജയലളിതയും ബിജെപിയുമായിരുന്നു. ട്രിപ്പില്‍ തലാക്ക് ഓര്‍ഡിനന്‍സിനേയും ഉണ്ണി വരക്ക് വിഷയമാക്കുന്നു. കേരളത്തിലെ പ്രളയകാലത്ത് കേന്ദ്രം കൈക്കൊണ്ട നിലപാടിനെ ‘കേരളം നീഡ്‌സ് 20000 ക്രോര്‍’ എന്ന കാര്‍ട്ടൂണ്‍ അതിശക്തമായിരുന്നു. മോഡിയേയും രാഹുലിനേയും ഒരേപോലെ ആക്രമിക്കാന്‍ ഉണ്ണിക്ക് മടിയില്ല. രാഹുലിന്റെ ബുദ്ധിരാഹിത്യം പലപ്പോഴും ഉണ്ണിയുടെ മൂര്‍ച്ചയേറിയ വിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്. കുട്ടിയെ കൊല്‍ക്കട്ടക്കാര്‍ക്ക് പ്രത്യേക പ്രിയമായിരുന്നു. അതേപോലെ ഹിന്ദുവിലെ കാര്‍ട്ടൂണിസ്റ്റായ ഉണ്ണിയോട് മദ്രാസിലെ വായനക്കാര്‍ക്ക് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. രവിശങ്കര്‍ മാനേജുമെന്റ് പോളിസിയാണ് വിശ്വസിക്കുന്നതെന്നും ഉണ്ണി സ്വന്തം പൊളിസിയിലാണ് വിശ്വസിക്കുകയെന്നും ഒരിക്കല്‍ അബു അഭിപ്രായപ്പെട്ടത് ഉണ്ണിയുടെ മാറ്റു കൂട്ടുന്നു.

പാലക്കാട് കോളെജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഏകനാഥ് പത്മനാഭന്‍ ഉണ്ണി കാര്‍ട്ടൂണില്‍ ആകൃഷ്ടനാകുന്നത്.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അരവിന്ദന്റെ ചെറിയ മനുഷ്യനും വലിയ ലോകവുമാണ് ഉണ്ണിയെ വരയോട് കൂടുതല്‍ അടുപ്പിക്കുന്നത്. അതിലെ രാമു എന്ന കഥാപാത്രം വല്ലാതെ ആകര്‍ഷിച്ചിരുന്നു എന്ന് ഉണ്ണി പറയാറുണ്ട്. തന്റെ വരകളില്‍ അരവിന്ദന്റെ 1972 ല്‍ അന്നത്തെ ചൂടേറിയ വിഷയമായ വിയറ്റ്‌നാമിനെ കേന്ദ്രമാക്കി വരച്ച കാര്‍ട്ടൂണ്‍ ശങ്കേഴ്‌സ് വീക്കിലിക്ക് അയക്കുന്നു. അത് പ്രസിദ്ധീകരിച്ചതോടെ ഉണ്ണിക്ക് ആത്മവിശ്വാസം വന്നു. ബിഎസിക്ക് ശേഷം ബാങ്കില്‍ ജോലി കിട്ടിയെങ്കിലും അതിലായിരുന്നില്ല ഉണ്ണിയുടെ മനസ്സ്. 1977 ല്‍ ഹിന്ദുവില്‍ സ്റ്റാഫ് കാര്‍ട്ടുണിസ്റ്റായി ചേരുന്നു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള കാലമായതിനാല്‍ കാര്‍ട്ടൂണ്‍ വരയില്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടായി. പന്ത്രണ്ടു വര്‍ഷക്കാലം ഉണ്ണി ഹിന്ദുവില്‍ പ്രവര്‍ത്തിച്ചു.1989 ല്‍ ടിവിആര്‍ ഷേണായിയുടെ പത്രാധിപത്യത്തില്‍ ഡാല്‍മിയ ഗ്രൂപ്പ് ദല്‍ഹിയില്‍ നിന്ന് സണ്‍ഡേ മെയില്‍ ആരംഭിച്ചപ്പോള്‍ ഉണ്ണി അതില്‍ ചേരുന്നു. തുടര്‍ന്ന് എക്കണോമിക്‌സ് ടൈംസിലും. ഇപ്പോള്‍ ദല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചീഫ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റാണ്.

കാര്‍ട്ടൂണില്‍ മാത്രമല്ല ഗ്രാഫിക് നോവലിലും ഉണ്ണി ശ്രദ്ധിക്കുന്നുണ്ട്. മലയാളം വാരികയില്‍ വന്ന നോവലുകള്‍ പുതിയൊരു ആസ്വാദനതലമാണ് സൃഷ്ടിച്ചത്. സ്‌പൈസസ് ആന്റ് സോളും (ട്രാവല്‍ ബുക്ക്), സാന്ത ആന്റ് സ്‌ക്രൈബ്‌സ്- ദി മേക്കിംഗ് ഓഫ് ഫോര്‍ട്ടു കൊച്ചി എന്നീ പുസ്തകങ്ങളും ഉണ്ണിയുടെ ക്രഡിറ്റിലുണ്ട്. പാലക്കാട്ട് കല്‍പ്പാത്തിയിലെ ഫ്‌ളാറ്റിലിരുന്ന് ലോകം കാണുന്ന ഉണ്ണിയുടെ വരകള്‍ക്ക് ഇന്നൊരു ആഗോളരാഷ്ടീയ ചാരുത കൈവന്നിരിക്കുന്നു.

pksreenivasan@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…