Kerala Pranamam

ഉത്പാദനം നിയന്ത്രിച്ച് വൈദ്യുതിവകുപ്പ് ഇതോടെ പുഴയും വെള്ളച്ചാട്ടങ്ങളും മെലിഞ്ഞു തുടങ്ങി

അതിരപ്പിള്ളി: വൈദ്യുതി വകുപ്പ് പവര്‍ഹൗസുകളിലെ ഉത്പാദനം നിയന്ത്രിച്ചതോടെ പുഴയും വെള്ളച്ചാട്ടങ്ങളും മെലിയുന്നു. വേനല്‍ക്കാലത്ത് ചാലക്കുടിപ്പുഴയിലെ ജലലഭ്യത ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഈ ക്രമീകരണം. ഷോളയാര്‍, പെരിങ്ങല്‍കുത്ത് പവര്‍ഹൗസുകളില്‍ കുറഞ്ഞ അളവിലാണ് ഇപ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.കളമശ്ശേരി ലോഡ്‌സ് ഡെസ്പാച്ച് സെന്ററില്‍നിന്നുള്ള നിര്‍ദേശങ്ങളനുസരിച്ചാണ് വൈദ്യുതോത്പാദനം ക്രമീകരിക്കുന്നത്. പെരിങ്ങല്‍ക്കുത്ത് വൈദ്യുതനിലയത്തിലെ ഒന്‍പത് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നാല് ജനറേറ്ററുകള്‍ വൈദ്യുതി ഉപഭോഗം ഏറ്റവും ആവശ്യമുള്ള വൈകീട്ട് ആറ് മുതല്‍ പത്തുമണി വരെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. 16 മെഗാവാട്ടിന്റെ ജനറേറ്ററിന്റെ പ്രവര്‍ത്തനവും നിയന്ത്രിച്ചിട്ടുണ്ട്.രാവിലെ പുഴയില്‍ വെള്ളം വളരെ കുറവാണെങ്കിലും വൈകീട്ടോടെ പുഴയിലെ ജലനിരപ്പ് കുറച്ച് ഉയരുന്നുണ്ട്.വെള്ളച്ചാട്ടങ്ങളിലും വെള്ളം കുറഞ്ഞതോടെ വിനോദസഞ്ചാരികളും നിരാശരാണ്. അവധി ദിവസങ്ങളിലെങ്കിലും പുഴയില്‍ ആവശ്യത്തിന് നീരൊഴുക്ക് ഉറപ്പുവരുത്തണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.