Kerala Pranamam

എ കെ ജി സെന്റര്‍ ആക്രമണക്കേസ്, ക്രൈം ബ്രാഞ്ച് പ്രതിയിലേയ്ക്ക് എത്തിയത് ഈ രണ്ട് കാര്യങ്ങള്‍ ഉറപ്പിച്ച്, സഹായിച്ചത് സിസിടിവിയും ഫേസ്ബുക്കും

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും മണ്‍വിള സ്വദേശിയുമായ ജിതിനെ കണ്ടെത്താന്‍ സഹായിച്ചത് ആക്രമണ സമയത്തെ ദൃശ്യങ്ങളില്‍ കണ്ട കാറും ടീഷര്‍ട്ടും.എ കെ ജി സെന്ററില്‍ പടക്കമെറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. എസ് പി മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്.ആക്രമണശേഷം സ്‌കൂട്ടര്‍ കാറിന്റെ സമീപത്ത് നിര്‍ത്തിയതായി കണ്ടെത്തിയിരുന്നു. കാര്‍ ജിതിന്റേതാണെന്ന് തെളിഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്. ആക്രമണ ശേഷം ജിതിന്‍ ഗൗരീശപട്ടത്ത് എത്തിയെന്നും ഇവിടെ നിന്ന് കാറില്‍ കയറി പോയെന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. മാത്രമല്ല പ്രതിയുടെ ടീഷര്‍ട്ടും ഷൂസും പ്രധാന തെളിവുകളായി. ഈ ടീഷര്‍ട്ടായിരുന്നു സിസിടിവി ദൃശ്യങ്ങളില്‍ പ്രതി അണിഞ്ഞിരുന്നത്. ഇതേ ബ്രാന്‍ഡിലുള്ള ടീഷര്‍ട്ടും ഷൂസും ജിതിന്‍ വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ടീഷര്‍ട്ട് ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റിലുമുള്ളതായി അന്വേഷണ സംഘം പറയുന്നു. ജിതിന്‍ ഫോണിലെ വിവരങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തില്‍ ജിതിന്റെ പേര് പ്രാരംഭഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നു. ഇപ്പോള്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ജവഹര്‍ നഗറിലുള്ള ക്രൈം ബാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.