Kerala Pranamam

ഒക്ടോബര്‍ 10ന് മുമ്പ് 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ഇന്ത്യ

 

ന്യൂദല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തിയ കാനഡയ്ക്കെതിരെ നയതന്ത്ര സമ്മര്‍ദ്ദം പടി കൂടി ഉയര്‍ത്തി ഇന്ത്യ.ഒക്ടോബര്‍ 10 ന് മുന്‍പ് 40 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്നും പിന്‍വലിക്കാന്‍ കാനഡയ്ക്ക് അന്ത്യശാനസം നല്‍കിയിരിക്കുകയാണ് ഇന്ത്യ എന്നറിയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. പക്ഷെ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണിത്. ഒറ്റയടിക്ക് 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് അസാധാരണ നീക്കമാണ്. അതായത് കാനഡയുമായി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് ഇന്ത്യ ഇത് വഴി വ്യക്തമാക്കുന്നത്. ഇന്ത്യ തലയ്ക്ക് വിലയിട്ട ഒരു വിഘടനവാദിയുടെ കൊലപാതകത്തിനാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയെ പരസ്യമായി കാനഡയുടെ പാര്‍ലമെന്റില്‍ കുറ്റപ്പെടുത്തിയത്. ഇന്ത്യയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവമാണ് ഇത്.എന്തായാലും ഇന്ത്യ കാനഡയ്ക്കെതിരായ നിലപാട് കടുപ്പിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ കാനഡയില്‍ നിന്നുള്ള 62 നയതന്ത്ര ഉദ്യോഗസ്ഥരാണ് ഉള്ളത്. 40 പേര്‍ പോകുന്നതോടെ ഇവരുടെ എണ്ണം 22 ആകും.ഈയിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ കാനഡയെ നിശിതമായി ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകം സംബന്ധിച്ചുള്ള കാനഡയുടെ ആരോപണം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ ഇതുവരെ കാനഡ വിവരം കൈമാറിയിട്ടില്ല.
അതുപോലെ ഇന്ത്യ നിരോധിക്കാന്‍ ആവശ്യപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദ സംഘടനകളില്‍ രണ്ടെണ്ണം കാനഡ നിരോധിച്ചിട്ടുണ്ട്. ബബ്ബര്‍ ഖല്‍സ ഇന്റര്‍ നാഷണല്‍, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ എന്നിവയെയാണ് നിരോധിച്ചത്.