Kerala Pranamam

”ഒരു താരം എനിക്കെതിരെ എത്തിയാല്‍ നിങ്ങള്‍ക്കെന്നെ തൂക്കിലേറ്റാം”- ലൈംഗിക പീഡന പരാതികളില്‍ വിശദീകരണം തേടിയതിനിടെ പ്രതികരണവുമായി ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍

കായിക രംഗത്ത് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ രണ്ടു പ്രമുഖ താരങ്ങള്‍ ലൈംഗിക പീഡന പരാതികളുമായി രംഗത്തെത്തിയതോടെ സമ്മര്‍ദത്തിലായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പ്രതികരണവുമായി രംഗത്ത്.ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ രണ്ടുതവണ മെഡല്‍ നേടിയ വിനേഷ് ഫോഗട്ട്, ഒളിമ്ബിക് മെഡലിസ്റ്റ് സാക്ഷി മാലിക് എന്നിവരാണ് ബ്രിജ് ഭൂഷണും ദേശീയ പരിശീലകരും താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കടുത്ത ആരോപണവുമായി എത്തിയത്. പ്രായപൂര്‍ത്തിയെത്താത്ത താരങ്ങള്‍ വരെ പീഡനത്തിനിരയായെന്നും ഇരുവരും പറയുന്നു.”ഫെഡറേഷനുമായി അടുപ്പമുള്ള നിരവധി കോച്ചുമാര്‍ ദേശീയ ക്യാമ്ബുകളിലുണ്ട്. വനിത പരിശീലകര്‍ മാത്രമല്ല, ദേശീയ ക്യാമ്ബുകളിലെ പെണ്‍കുട്ടികള്‍ വരെ ഇവരുടെ ലൈംഗിക പീഡനത്തിനിരയാകുന്നു. ഫെഡറേഷന്‍ പ്രസിഡന്റും നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട്”- ഫോഗട്ട് പറഞ്ഞു. സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, അന്‍ഷു മാലിക്, സരിത മോര്‍, സോനം മാലിക് തുടങ്ങി രാജ്യത്തെ മുന്‍നിര ഗുസ്തിതാരങ്ങള്‍ ന്യൂഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു പ്രതികരണം. ഫെഡറേഷന്‍ പ്രസിഡന്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു താരങ്ങളുടെ പ്രതിഷേധം. പ്രതിഷേധത്തിനെത്തിയവരിലും പീഡനത്തിനിരയായവരുണ്ടെന്നും മാനഹാനി ഭയന്ന് ഇവരുടെ പേര് വെളിപ്പെടുത്തില്ലെന്നും ഫോഗട്ട് പറഞ്ഞു. വര്‍ഷങ്ങളായി ഇത് നടന്നുവരികയാണെന്നും അണ്ടര്‍ 17, അണ്ടര്‍ 19, സീനിയര്‍ ക്യാമ്ബുകളിലൊക്കെയും ഇത് സംഭവിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.2022 ദേശീയ ഗുസ്തിയില്‍ മത്സരിച്ചിന്നു കാണിച്ച് ഫെഡറേഷന്‍ തന്റെ പേര് വെട്ടിയതിനു ശേഷമാണ് ഒടുവില്‍ രംഗത്തെത്തുന്നത്. ഗുസ്തിയാണ് തങ്ങള്‍ക്കു ജീവിതം. അതു ചെയ്യാന്‍ അവര്‍ അനുവദിക്കുന്നില്ല- ഫോഗട്ട് പറയുന്നു. 30 ഓളം പേരാണ് പ്രതിഷേധവുമായി ജന്ദര്‍ മന്ദറിലെത്തിയത്. ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തില്‍ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം. പ്രതിഷേധത്തിനിടെ മാധ്യമങ്ങളെ കണ്ടാണ് ഇരുവരും കടുത്ത ആരോപണമുയര്‍ത്തിയത്. സംഭവത്തില്‍ 72 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍, വിനേഷ് മാത്രമാണ് അത് പറയുന്നതെന്നും ഒരു താരവും ഈ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു. ഏതെങ്കിലും ഒരു താരം രംഗത്തെത്തി താന്‍ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയാല്‍ അന്ന് തൂക്കിലേറ്റാമെനും പ്രസിഡന്റ് പറഞ്ഞു. ബി.ജെ.പി ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയതാണ് ബ്രിജ് ഭൂഷണ്‍.