Kerala Pranamam

ഒരു ഭാഗത്ത് മഹാത്മാ ഗാന്ധി; മറുഭാഗത്ത് ഗോഡ്‌സെ


ഭോപാല്‍: ബി.ജെ.പിയെ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയോട് ഉപമിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു രാഹുല്‍.
തെരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശിലെ ഷാജാപൂരില്‍ നടന്ന ജന്‍ ആക്രോശ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ”ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിത്. ഒരുഭാഗത്ത്, കോണ്‍ഗ്രസ് പാര്‍ട്ടിയും മറുഭാഗത്ത് ആര്‍.എസ്.എസും ബി.ജെ.പിയുമാണ്. അതായത് ഒരുഭാഗത്ത് മഹാത്മാ ഗാന്ധിയും മറുഭാഗത്ത് ഗോഡ്‌സെയും. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടം വെറുപ്പും സ്‌നേഹവും സാഹോദര്യവും തമ്മിലുള്ള പോരാട്ടമാെണന്നും രാഹുല്‍ ഗാന്ധി തുടര്‍ന്നു. ”അവര്‍ പോകുന്നിടത്തെല്ലാം വിദ്വേഷം പരത്തുന്നു. മധ്യപ്രദേശിലെ കര്‍ഷകരും യുവാക്കളും അവരെ വെറുക്കാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന മാറ്റം. അവര്‍ ആളുകളോട് ചെയ്തത് അവര്‍ ക്ക് തിരിച്ചുകിട്ടുകയാണ്.”-രാഹുല്‍ അണികളോട് പറഞ്ഞു.ഞങ്ങള്‍ മധ്യപ്രദേശിലൂടെ 30 കി.മി നടന്ന് കര്‍ഷകരെയും സ്ത്രീകളെയും യുവാക്കളെയും കണ്ടു. അവര്‍ എന്നോട് കുറെകാര്യങ്ങള്‍ പറഞ്ഞു. മധ്യപ്രദേശില്‍ ബി.ജെ.പി നടത്തിയ അത്രയും അഴിമതി രാജ്യത്തൊരിടത്തും ഇല്ല. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ അരിക്ക് ഞങ്ങള്‍ 2500 രൂപ കൊടുക്കുന്നുണ്ട്. ഞങ്ങളത് വാഗ്ദാനം ചെയ്തതാണ്. അധികാരത്തില്‍ വന്നപ്പോള്‍ ആ വാഗ്ദാനം പാലിക്കുകയും ചെയ്തു.”-രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടത്തുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.