Kerala Pranamam

കശ്മീരി മാധ്യമപ്രവര്‍ത്തക സഫീന നബിയുടെ പുരസ്‌കാരം റദ്ദാക്കി മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജി

ന്യൂഡല്‍ഹി: കശ്മീരി മാധ്യമപ്രവര്‍ത്തക സഫീന നബിക്ക് നല്‍കാനിരുന്ന മീഡിയ അവാര്‍ഡ് റദ്ദാക്കി പൂനെയിലെ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജി.സര്‍വകലാശാല ക്യാമ്ബസില്‍ ഇന്ന്( വ്യാഴം) നടത്താനിരുന്ന ചടങ്ങില്‍ നിന്നാണ് സഫീനയുടെ അവാര്‍ഡ് അവസാന നിമഷം മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജിയുടെ ഭാഗമായ വേള്‍ഡ് പീസ് യൂണിവേഴ്സിറ്റി ഒഴിവാക്കിയത്.തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാല മാനേജ്മെന്റാണ് സഫീനയെ ഒഴിവാക്കിയതെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായില്ല.സമൂഹത്തില്‍ സഹാനുഭൂതിയും സഹവര്‍തിത്വവും പ്രോത്സാഹിപ്പിക്കുന്ന പത്രപ്രവര്‍ത്തനം എന്ന വിഭാഗത്തില്‍ സ്‌ക്രോളില്‍ പ്രസിദ്ധീകരിച്ച ‘കാശ്മീരിലെ അര്‍ദ്ധ വിധവകള്‍’ എന്ന സഫീനയുടെ റിപ്പോര്‍ട്ടിനാണ് അവാര്‍ഡ് ലഭിച്ചത്. ഭര്‍ത്താക്കന്മാരുടെ തിരോധാനത്തിന് ശേഷവും സ്വത്തവകാശം നിഷേധിക്കപ്പെടുന്ന കശ്മീരിലെ ‘അര്‍ദ്ധ വിധവകളുടെ’ ദീര്‍ഘകാല ദുരവസ്ഥയാണ് ലേഖനത്തിലൂടെ വിവരിച്ചിരുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് അംഗങ്ങളും പുറത്ത് നിന്നുള്ള നാല് അംഗങ്ങളും ഉള്‍പ്പെടുന്ന ഏഴംഗ ജൂറിയാണ് സഫീനയുടെ ലേഖനം ഏകകണ്ഠമായി അവാര്‍ഡിന് തെരഞ്ഞെടുത്തത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ്, പൂനെ എഡിഷന്റെ റെസിഡന്റ് എഡിറ്റര്‍ സുനന്ദ മേത്ത, ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണിസ്റ്റ് സന്ദീപ് അധ്വര്യു, ബെന്നറ്റ് യൂണിവേഴ്‌സിറ്റിയിലെ മീഡിയ സ്‌കൂള്‍ മേധാവി സഞ്ജീവ് രത്‌ന സിംഗ്, ദി വയറിന്റെ സ്ഥാപക എഡിറ്റര്‍ എം.കെ. വേണു, എന്നിവരായിരുന്നു പുറമെ നിന്നുള്ള നാല് അംഗങ്ങള്‍.അവാര്‍ഡ് ലഭിച്ചതായി സഫീനയെ സര്‍വകലാശാ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ധീരജ് സിങ് ഫോണിലൂടെയും മെയിലിലൂടെയും ഒക്ടോബര്‍ 11ന് അറിയിച്ചിരുന്നു. അവാര്‍ഡ് ദാന ചടങ്ങിനായി പൂനെയിലേക്ക് വരാനിരിക്കുകയായിരുന്നു സഫീന. അതിനുള്ള സജ്ജീകരണങ്ങള്‍ സര്‍വകലാശാല ചെയ്തിരുന്നതായും സഫീന വ്യക്തമാക്കുന്നു.എന്നാല്‍ ഒക്ടോബര്‍ 16ന് ഉച്ചകഴിഞ്ഞ് അവാര്‍ഡ് റദ്ദാക്കിയെന്നും അതിനാല്‍ ഇനി പൂനെയിലേക്ക് വരേണ്ടതില്ലെന്നും പറഞ്ഞ് ഫാക്കല്‍റ്റി അംഗം അറിയിക്കുകയായിരുന്നുവെന്നാണ് സഫീന വ്യക്തമാക്കുന്നത്. സഫീന പിന്നീട് ജൂറിയെ ബന്ധപ്പെട്ടെങ്കിലും ഒഴിവാക്കിയ കാര്യം അവരെയും ഞെട്ടിച്ചു. അതേസമയം സഫീനയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അംഗങ്ങളും ചടങ്ങ് ബഹിഷ്‌കരിച്ചു.