Kerala Pranamam

കശ്മീര്‍ വിഷയം ഉന്നയിച്ച് ഷെഹ്ബാസ് ഷെരീഫ്; പാകിസ്താനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഷി ജിന്‍പിംഗ്; തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷ നല്‍കാന്‍ ചൈന

ബെയ്ജിംഗ്: പാകിസ്താനില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്.പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ ചര്‍ച്ചയിലാണ് ഷി ജിന്‍പിംഗ് ആശങ്ക തുറന്നു പറഞ്ഞത്. വിശ്വസനീയവും സുരക്ഷിതവുമായ ഒരു സാഹചര്യം പാകിസ്താനില്‍ ചൈനീസ് പൗരന്മാര്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം പാകിസ്താനോട് ആവശ്യപ്പെട്ടു. ദ്വിദിന സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച രാത്രിയില്‍ ബെയ്ജിംഗിലെത്തിയതായിരുന്നു ഷെഹ്ബാസ് ഷെരീഫ്.’പാകിസ്താനിലെ ചൈനീസ് ജനതയുടെ സുരക്ഷയെക്കുറിച്ച് എനിക്ക് വളരെയധികം ആശങ്കയുണ്ട്. ചൈനീസ് സ്ഥാപനങ്ങള്‍ക്കു വേണ്ടി പാകിസ്താനിലേയ്ക്ക് പോകുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് വിശ്വസനീയവും സുരക്ഷിതവുമായ അന്തരീക്ഷം പാകിസ്താന്‍ നല്‍കണം’ എന്നാണ് ഷി ജിന്‍പിംഗ് ഷെഹ്ബാസ് ഷെരീഫിനോട് പറഞ്ഞത്. മൂന്നാം തവണയും അധികാരത്തിലെത്തിയ ഷി ജിന്‍പിംഗിനെ അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയ രാഷ്ട്ര തലവനാണ് ഷെഹ്ബാസ് ഷെരീഫ്. ചൈനയുമായി സൗഹൃദം സൃഷ്ടിച്ച് കശ്മീര്‍ വിഷയത്തിലടക്കം ഇന്ത്യയെ നേരിടാനുള്ള ശ്രമമാണ് പാകിസ്താന്‍ നടത്തുന്നത്. കശ്മീരിന്റെ പേരില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ചൈനയും പറയുന്നു.കശ്മീരിന് വേണ്ടി വാദിക്കുകയും ചൈനയുമായുള്ള കൂടിക്കാഴ്ചയില്‍ നിരന്തരം ഈ വിഷയം പാകിസ്താന്‍ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ഈ തവണയും പാകിസ്താന്‍ തങ്ങളുടെ വാദം മുന്നോട്ടു വച്ചു. എന്നാല്‍ പാകിസ്താനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കയാണ് ചൈന തിരികെ പങ്കുവെച്ചത്. ചൈനീസ് പൗരന്മാര്‍ക്കെതിരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളില്‍ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷി ആശങ്ക പ്രകടിപ്പിക്കുന്നത്. അതേസമയം, ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും മൂന്നാം കക്ഷി ഇടപെടേണ്ട എന്നും ഇന്ത്യ മുമ്ബ് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, ഭീകരന്മാരെ കരിമ്ബട്ടികയില്‍ പെടുത്താനുള്ള നീക്കത്തെ ചൈന എതിര്‍ത്തതിനെയും ഇന്ത്യ ശക്തമായി വിമര്‍ശിച്ചിരുന്നു.