Kerala Pranamam

കെ സുധാകരന് തെരുവുഗുണ്ടയുടെ ഭാഷ:എ വിജയരാഘവന്‍

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ സംസാരിക്കുന്നത് തെരുവുഗുണ്ടയുടെ ഭാഷയിലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

കുറച്ച് ദിവസമായി കെ.പി.സി.സി. അധ്യക്ഷന്റെ വികടഭാഷണം കേള്‍ക്കുന്നു. കേരളം കാത്തു സൂക്ഷിക്കുന്ന മഹനീയമായ രാഷ്ട്രീയ സ്വഭാവരീതിക്ക് എതിരായ രീതിയാണ് അദ്ദേഹത്തിന്റേത്. കേരളത്തിലെ ജനങ്ങള്‍ ആരും ഇതിനെ പിന്തുണയ്ക്കില്ല. കേരളത്തിലെ ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കില്ല. സുധാകരനെ അധ്യക്ഷനാക്കിവരാണ് ഇതിന് മറുപടി പറയേണ്ടതെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

ബ്രണ്ണന്‍ കോളേജ് പഠനകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചിരുന്നുവെന്നും ക്യാംപസില്‍വെച്ച് ചവിട്ടി വീഴ്ത്തിയെന്നുമായിരുന്നു കെ. സുധാകരന്റെ അവകാശവാദം. എന്നാല്‍, പിണറായി വിജയനെ ഒറ്റച്ചവിട്ടിനു വീഴ്ത്തിയെന്നും വളഞ്ഞിട്ട് തല്ലിയെന്നും സുധാകരന്‍ പറയുമ്പോള്‍ അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള സ്വപ്‌നം കാണുന്നതിനെ ഞാന്‍ തടയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

കെ. സുധാകരന്‍ മുമ്പ് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതായി അദ്ദേഹത്തിന്റെ വിശ്വസ്തന്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി കെ. സുധാകരന്റെ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.