ബൊഗോറ്റ: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച കൊളംബിയയുടെ നടപടി നിരാശാജനകമെന്ന് ശശി തരൂര്‍ എംപി. തീവ്രവാദികളെ അയയ്ക്കുന്നവരും സ്വയം പ്രതിരോധിക്കുന്നവരും തുല്യരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള സര്‍വകക്ഷി പ്രതിനിധി സംഘം നിലവില്‍ കൊളംബിയയിലാണുള്ളത്.
‘കൊളംബിയന്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ ഞങ്ങള്‍ അല്‍പം നിരാശരാണ്. ഭീകരതയുടെ ഇരകളോട് സഹതാപം കാണിക്കുന്നതിനുപകരം, ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ശേഷം പാകിസ്ഥാനില്‍ ഉണ്ടായ ജീവഹാനിയിലാണ് സര്‍ക്കാര്‍ അനുശോചനം പ്രകടിപ്പിച്ചത്. സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഞങ്ങള്‍ വിനിയോഗിക്കുന്നത്. സാഹചര്യങ്ങളെക്കുറിച്ച് കൊളംബിയയോട് വിശദീകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. കൊളംബിയ നിരവധി തീവ്രവാദ ആക്രമണങ്ങള്‍ നേരിട്ടതുപോലെ ഞങ്ങളും നേരിടുകയാണ്. നാല് ദശകത്തോളം ഞങ്ങള്‍ അനേകം ഭീകരാക്രമണങ്ങളെ നേരിട്ടു.പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങളില്‍ 81 ശതമാനവും നല്‍കുന്നത് ചൈനയാണ്. പാകിസ്ഥാന്റെ ഉപകരണങ്ങളില്‍ കൂടുതലും പ്രതിരോധത്തിനല്ല, മറിച്ച് ആക്രമണത്തിനാണ് ഉപയോഗിക്കുന്നത്. ഭീകരവാദത്തിനെതിരായാണ് ഞങ്ങള്‍ വഴക്കിടുന്നത്’- തരൂര്‍ വ്യക്തമാക്കി.
പനാമ, ഗുയാന എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്നലെയാണ് കൊളംബിയയിലെത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം അന്താരാഷ്ട്ര സമൂഹവുമായി ബന്ധപ്പെടുന്നതിനായി 33 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ നിയോഗിച്ച ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളില്‍ ഒന്നാണ് തരൂരിന്റെ സംഘം. സര്‍ഫ്രാസ് അഹമ്മദ് (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച), ജി എം ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാര്‍ട്ടി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), ഭുവനേശ്വര്‍ കലിത (ബിജെപി), മിലിന്ദ് ദിയോറ (ശിവസേന), തേജസ്വി സൂര്യ (ബിജെപി), യുഎസിലെ മുന്‍ അംബാസഡര്‍ തരംജിത്ത് സിംഗ് സന്ധു എന്നിവരാണ് തരൂരിന്റെ സംഘത്തിലുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…