Kerala Pranamam

കോണ്‍ഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാന്‍ഡ് സംഘം കേരളത്തിലെത്തും

. ഡല്‍ഹി : കോണ്‍ഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാന്‍ഡ് സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുന്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, പുതുച്ചേരി മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരുണ്ടാകും. ലോക്ക്ഡൗണിന് ശേഷമാകും സന്ദര്‍ശനം. നിയമസഭാ കക്ഷിയോഗത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറും. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പില്‍ നിന്നും വി.ഡി സതീശന്റെ പേരാണ് ഉയരുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പി.ടി.തോമസിന്റെയും പേരുകളും ഉയരുന്നുണ്ട്. അതേസമയം ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിക്കുമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.പ്രതിപക്ഷ സ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ആരെ പരിഗണിക്കണം എന്ന ചര്‍ച്ചയില്‍ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം നിര്‍ണായകമാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യവും നിലനില്‍ക്കുന്നുണ്ട്. കെ.സുധാകരന്‍ എംപിയുടെ പേരാണ് പകരം ഉയരുന്നത്. കെ.മുരളീധരന്റെ പേരും സാധ്യതയിലുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നായിരുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ മുല്ലപ്പള്ളിയുടെ പ്രതികരണം.ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും എ.കെ ആന്റണിയുടെയും നിലപാട് നിര്‍ണായകമാകും