Kerala Pranamam

ചുവപ്പുകൊടി കിട്ടിയിട്ട് ഒന്നരവര്‍ഷം; പാസഞ്ചര്‍ ഓട്ടം ഇന്നും ലോക്ഡൗണ്‍ ട്രാക്കില്‍

 

 

കൊച്ചി: കരയിലും വെള്ളത്തിലും വായുവിലുമുള്ള സകല ഗതാഗത സംവിധാനങ്ങളും ലോക്ഡൗണിനു ശേഷം പുനരാരംഭിച്ചെങ്കിലും പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാരോടുമുള്ള റെയില്‍വേയുടെ കടുംപിടിത്തത്തിനു മാത്രം അയവില്ല.കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 മുതല്‍ നിര്‍ത്തിവെച്ച സര്‍വിസുകളധികവും പിന്നീട് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു സര്‍വിസുകള്‍, സീസണ്‍ ടിക്കറ്റ്, കൗണ്ടറില്‍നിന്ന് ടിക്കറ്റെടുക്കല്‍, അണ്‍റിസര്‍വഡ് കോച്ച് തുടങ്ങി സാധാരണക്കാരും നിത്യയാത്രികരും ഏറെ ആശ്രയിക്കുന്ന സേവനങ്ങള്‍ ഇന്നും പുനരാരംഭിച്ചിട്ടില്ല.ചിലയിടങ്ങളില്‍ നാമമാത്രമായി മെമു സര്‍വിസ് പുനരാരംഭിച്ചെങ്കിലും ജോലി സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമായ സമയക്രമത്തിലല്ല ഇവയില്‍ പലതും ഓടുന്നത്. മാത്രവുമല്ല, മെമു ട്രെയിനുകളില്‍ ഈടാക്കുന്നത് എക്‌സ്പ്രസ് ട്രെയിനിന്റെ നിരക്കാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്കു വീണ നിത്യവൃത്തിക്കാരായ യാത്രക്കാരാണ് ഇതുമൂലം ദുരിത ഓട്ടമോടുന്നത്. മെമു സ്പെഷല്‍ അനുവദിച്ചപ്പോള്‍ ഹാള്‍ട്ട് സ്‌റ്റേഷനുകള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു.പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം ഓടുന്ന റൂട്ടുകളിലുള്ള യാത്രക്കാരും വലിയ പ്രയാസത്തിലാണ്. ട്രെയിനില്ലാത്തതിനെ തുടര്‍ന്ന് ഏറെ നേരം ബസിലിരുന്നും വന്‍തുക ടിക്കറ്റ് നിരക്കായി നല്‍കിയും വേണം ലക്ഷ്യസ്ഥാനത്തെത്താന്‍. നിത്യേന ജോലി സ്ഥലത്തേക്കു പോകുന്നവരാണ് ഇതുമൂലം പെട്ടുപോയത്.ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവെച്ചതിനൊപ്പം തന്നെ സീസണ്‍ ടിക്കറ്റ് സംവിധാനവും നിര്‍ത്തിവെച്ചിരുന്നു. ചുരുങ്ങിയ ചെലവില്‍ എല്ലാ ദിവസവും യാത്ര ചെയ്യാനുള്ള സൗകര്യം നിര്‍ത്തിയതോടെ നിത്യേന റിസര്‍വേഷന്‍ നിരക്കു നല്‍കി യാത്ര ചെയ്യുകയാണ് എല്ലാവരും. തൊഴില്‍ പ്രതിസന്ധിയും ശമ്ബള പ്രതിസന്ധിയും അലട്ടുന്നതിനിടക്ക് ഭീമമായ തുക മാസംതോറും ട്രെയിന്‍ യാത്രക്കായി മാത്രം മുടക്കേണ്ടി വരുന്നതും സാമ്ബത്തിക പ്രയാസം ഇരട്ടിയാക്കുന്നുണ്ടെന്ന് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ജെ. ലിയോണ്‍സ് പറഞ്ഞു.ട്രെയിന്‍ യാത്രക്കാരുടെ സംഘടനകളും മറ്റും പലതവണ വിഷയത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പ്രതിഷേധം നടത്തിയിട്ടും ട്രെയിന്‍ സര്‍വിസ് പൂര്‍ണമായും പഴയതോതിലാക്കാനുള്ള നടപടിയൊന്നുമുണ്ടായിട്ടില്ല. ഇതേതുടര്‍ന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് ജനപ്രതിനിധികള്‍ക്ക് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സിന്റെ നേതൃത്വത്തില്‍ വീണ്ടും നിവേദനം നല്‍കിയിരിക്കുകയാണ്.