Kerala Pranamam

ചേച്ചിയെ പരീക്ഷയ്ക്ക് സഹായിക്കാന്‍ തുണ്ടുകടലാസ് വലിച്ചെറിഞ്ഞു, കിട്ടിയത് മറ്റൊരു പെണ്‍കുട്ടിക്ക്; പ്രേമലേഖനമെന്ന് കരുതി 12കാരനെ കൊന്ന് കഷ്ണങ്ങളാക്കി

പട്ന: പരീക്ഷയ്ക്കുള്ള തുണ്ട് കടലാസിനെ പ്രേമലേഖനമെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 12കാരനെ കൊലപ്പെടുത്തി.റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് കൊന്ന് കഷ്ണങ്ങളാക്കിയ 12കാരന്റെ മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തി.ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. അര്‍ധവാര്‍ഷിക പരീക്ഷയില്‍ മൂത്ത സഹോദരിയെ സഹായിക്കാന്‍ സ്‌കൂളിലേക്ക് 12കാരന്‍ കൂടെ പോയപ്പോഴാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദയാകുമാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു.സഹോദരിയെ പരീക്ഷയ്ക്ക് സഹായിക്കാന്‍ ദൂരെ നിന്ന് ദയാകുമാര്‍ തുണ്ട് കടലാസ് വലിച്ചെറിഞ്ഞു. സഹോദരിക്ക് കിട്ടുന്നതിന് പകരം മറ്റൊരു പെണ്‍കുട്ടിയുടെ പക്കലാണ് കടലാസ് എത്തിയത്. ഇത് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.പരീക്ഷ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി തുണ്ടുകടലാസ് കിട്ടിയ കാര്യം സഹോദരന്മാരോട് പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരന്‍ സ്ഥലത്തെത്തി 12കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലു പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെയും പെണ്‍കുട്ടിയുടെ വീട്ടുകാരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.