Kerala Pranamam

ജോക്കോവിച്ചിന് എന്‍ട്രിവിസ നിഷേധിച്ച് ഓസ്ട്രേലിയ, മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

സിഡ്‌നി: ടെന്നീസ് ലോക ഒന്നാം നമ്ബര്‍താരം നോവാക്ക് ജോക്കോവിച്ചിന് എന്‍ട്രിവിസ നിഷേധിച്ച് ഓസ്ട്രേലിയ. താരത്തെയും ടീമിനെയും മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്ക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.വാക്സിനേഷന്‍ ഒഴിവാക്കലിന് വേണ്ട നടപടികള്‍ താരം പാലിച്ചില്ലെന്നാണ് ആരോപണം. 2022 ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ എല്ലാവരും കോവിഡ് 19 നെതിരേ വാക്സിനേഷന്‍ എടുത്തിരിക്കണമെന്ന നിയമം ഓസ്ട്രേലിയ കര്‍ക്കശമാക്കിയിട്ടുണ്ട്. വാക്സിനേഷനോ അല്ലെങ്കില്‍ രോഗമില്ലെന്ന രണ്ടു സ്വതന്ത്ര പാനല്‍ വിദഗ്ദ്ധരുടെ ആരോഗ്യനിര്‍ണയമോ വേണ്ടിവരും.താരത്തെ പുറത്താക്കിയ നടപടി ഓസ്ട്രേലിയയും സെര്‍ബിയയും തമ്മിലുള്ള പ്രശ്നമായി മാറിയിട്ടുണ്ട്. ഓസ്ട്രേലിയയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സെര്‍ബിയന്‍ പ്രസിഡന്റ് രംഗത്ത് വന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ടെന്നീസ് താരത്തിനെതിരേയുള്ള മോശം പെരുമാറ്റം ഉടന്‍ തന്നെ അവസാനിപ്പിക്കുമെന്നും സെര്‍ബിയയിലെ മുഴുവന്‍ പേരും ഒപ്പമുണ്ടെന്ന് ജോക്കോവിക്കിനെ ഫോണില്‍ വിളിച്ചു പറയുകയും ചെയ്തതായി പ്രസിഡന്റ് അലക്സാണ്ടര്‍ വുസിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.താരത്തിന് രാജകീയ തിരിച്ചുവരവ് നല്‍കണമെന്ന് ജോക്കോവിച്ചിന്റെ പിതാവ് ആവശ്യപ്പെട്ടു. മകനെ നാലു മണിക്കൂറോളം മെല്‍ബണ്‍ വിമാനത്താവളത്തില്‍ കുറ്റവാളിയെപോലെ തടഞ്ഞുവെച്ചെന്നും പിതാവ് ജാന്‍ ജോക്കോവിച്ചും പറഞ്ഞു. സെര്‍ബിയന്‍ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം മരണനിരക്ക് കുറയ്ക്കാനാണ് ഓസ്ട്രേലിയ അതിര്‍ത്തി നയത്തിന്റെ കാര്യത്തില്‍ കര്‍ശന നിലപാട് എടുക്കുന്നതെന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞത്.