Kerala Pranamam

‘ഞാന്‍ തൃശൂരുകാരനല്ലല്ലോ, എനിക്ക് അറിയാവുന്ന രീതിയില്‍ അല്ലേ പറയാന്‍ സാധിക്കൂ’; രഞ്ജിത്തിന് മോഹന്‍ലാലിന്റെ മറുപടി

പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്ബികള്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ വളരെ ബോറാണെന്ന സംവിധായകന്‍ രഞ്ജിത്തിന്റെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു.പത്മരാജന്റെ മകന്‍ അടക്കം രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രഞ്ജിത്തിന്റെ വാക്കുകളില്‍ പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍ സ്റ്റാറിന്റെ പ്രതികരണം. രഞ്ജിത്തിന്റെ പരാമര്‍ശത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ ‘ഞാന്‍ ഒരു തൃശൂരുകാരനല്ലല്ലോ’ എന്ന് ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മോഹന്‍ലാല്‍ നല്‍കിയത്. അഭിമുഖത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മോഹന്‍ലാല്‍ പ്രതികരിച്ചു.
‘ഞാന്‍ ഒരിക്കലും അദ്ദേഹത്തെ ചലഞ്ച് ചെയ്ത് പറയുന്നതല്ല, ആ സമയത്ത് പത്മരാജന്‍ എന്ന സംവിധായകന്‍ പറഞ്ഞുതന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട സിനിമയാണ്. ഞാന്‍ തൃശൂരുകാരനല്ലല്ലോ, എനിക്ക് അറിയാവുന്ന രീതിയില്‍ അല്ലേ പറയാന്‍ സാധിക്കുകയുള്ളൂ. ആ സമയത്ത് എനിക്ക് അത് തിരുത്തിത്തരാന്‍ ആരുമില്ലായിരുന്നു’.’പത്മരാജന്‍ തൃശൂര്‍ ഓള്‍ ഇന്ത്യ റേഡിയോയിലുണ്ടായിരുന്ന ആളാണ്. അവിടെ ഏറ്റവും വലിയ സൗഹൃദമുള്ള ഒരാളാണ്. തൃശൂരുകാരായ ഒരുപാട് പേര്‍ നില്‍ക്കുമ്‌ബോഴാണ് നമ്മള്‍ സംസാരിക്കുന്നത്. പിന്നെ എല്ലാ തൃശൂരുകാരും അതുപോലെ സംസാരിക്കാറില്ല. ആ സിനിമയില്‍ മോക്ക് ചെയ്ത് പലയിടത്തും കാണിച്ചിട്ടുണ്ട്. ഒരുപക്ഷേ അന്ന് ആരും തിരുത്താന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്’- മോഹന്‍ലാല്‍ പറഞ്ഞു.സ്ത്രീധനത്തെ കുറിച്ച് ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ എന്താണ് പറയാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിന്, ഞാന്‍ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. എന്റെ മകള്‍ക്ക് വിവാഹം കഴിക്കാന്‍ അങ്ങനെ ഒന്നുണ്ടാകില്ലെന്നും സ്ത്രീധനം ശരിയല്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ ജീത്തു ജോസഫും ഈ ചോദ്യത്തിന് മറുപടി നല്‍കി. എനിക്കും രണ്ട് പെണ്‍മക്കളാണ്. ഇന്നത്തെ കാലത്ത് പെണ്‍പിള്ളേരും സ്ട്രോംഗാണ്. സ്ത്രീധനം ചോദിക്കുന്നവനെ കെട്ടില്ലെന്ന് മക്കളും പറഞ്ഞിട്ടുണ്ടെന്ന് ജീത്തു ജോസഫും പറഞ്ഞു.