Kerala Pranamam

തല എന്‍ഡിഎയിലും വാല്‍ ഇടതുപക്ഷത്തും വേണ്ട ;

തിരുവനന്തപുരം: ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെഡിഎസിന് സിപിഎമ്മിന്റെ താക്കീത്. സിപിഎം ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ത്രിശങ്കുവിലായി സംസ്ഥാനത്ത് ജെഡിഎസ്. കേന്ദ്ര നേതൃത്വം ബിജെപി നയിക്കുന്ന എന്‍ഡിഎ യിലേക്ക് പോയതോടെ സ്വതന്ത്രമായി നില്‍ക്കാനുള്ള വഴികള്‍ തേടുകയാണ്. പ്രശ്ന പരിഹാരത്തിന് ജെ.ഡി.എസ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കര്‍ണാടകത്തില്‍ പാര്‍ട്ടിയെ രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ക്ക് സ്വതന്ത്ര തീരുമാനത്തില്‍ എത്തുന്നതില്‍ തടസ്സമില്ലെന്നും ജെഡിഎസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 2006-ല്‍ ജെഡിഎസ് – ബിജെപി സഖ്യസര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരത്തില്‍ വന്നപ്പോഴും സമാനസ്ഥിതിയുണ്ടായിരുന്നു എന്നും അന്നും സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള അവസരം കേരളത്തിലെ സംസ്ഥാനഘടകത്തിന് നല്‍കിയതാണെന്നുമാണ് ദേവഗൗഡ പറഞ്ഞത്. ബിജെപിയുമായി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെഡിഎസിന് സിപിഎം മുന്നറിയിപ്പ് കര്‍ശനമായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കേരളം ഭരിക്കുന്നത് എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതോടെ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് സിപിഎം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിഷയം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഒരിക്കലും ജെഡിഎസ് കേരളഘടകം എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. നിര്‍ണായക തീരുമാനമെടുക്കാന്‍ കേരള ജെഡിഎസ് സംസ്ഥാന കമ്മിറ്റി യോഗം ഏഴിന് ചേരും. ഒരു തീരുമാനവും സംസ്ഥാനഘടകത്തിന് മേല്‍ അടിച്ചേല്‍പിക്കില്ല. കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചുവെന്നും തീരുമാനം അവര്‍ക്ക് വിട്ടുവെന്നും ദേവഗൗഡ അറിയിച്ചു.