Kerala Pranamam

തൃശൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്

തൃശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തിരച്ചില്‍ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടില്‍ നിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടിയത്. പ്രതിയുടെ പിന്നാലെ പൊലീസ് ഓടുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചുകേസിലെ മുഖ്യപ്രതിയാണ് ലിഷോയ്. ഇയാളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്ഷയ്യെ ലിഷോയ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടില്‍ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. ബാദുഷ, നിഖില്‍, ആകാശ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഒരാഴ്ച മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ചങ്ങരംകുളം സ്വദേശി ലിഷോയ്, സുഹൃത്ത് ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയത്.മരത്തംകോട് സ്വദേശിയാണ് കൊല്ലപ്പെട്ട അക്ഷയ് കൂത്തന്‍. പെരുമ്പിലാവ് ആല്‍ത്തറ നാല് സെന്റ് കോളനിയില്‍ ആയിരുന്നു സംഭവം. തര്‍ക്കത്തിനിടെ മൂവരും ചേരി തിരിഞ്ഞു ആക്രമിക്കുകയായിരുന്നു. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.