Kerala Pranamam

നവവരന്‍ അപകടത്തില്‍ മരിച്ചത് നാളെ ദുബായിലേക്ക് മടങ്ങാനിരിക്കെ; പ്രിയപ്പെട്ടവന്റെ വിയോഗം അറിയാതെ ഭാര്യ ആശുപത്രിയിലും

തിരുവനന്തപുരം: ദേശീയപാതയില്‍ കല്ലമ്പലം ജങ്്്ഷനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച സാദിഖിന്റെയും അജീഷിന്റെയും വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ നാട്ടുാകാരും ബന്ധുക്കളും. വിവാഹം കഴിഞ്ഞ് ഒരുമാസം പോലും തികയും മുമ്പാണ് നാവായിക്കുളം പലവക്കോട് താളിക്കല്ലില്‍ വീട്ടില്‍ സാദിഖിനെ മരണം തട്ടിയെടുത്തത്. നാളെ ദുബായിലേക്ക് മടങ്ങാനിരിക്കെയാണ് യുവാവ് അപകടത്തില്‍ പെട്ട് മരിച്ചത്. ഇതേ അപകടത്തില്‍ മരിച്ച വടശ്ശേരിക്കോണം ഞെക്കാട് ചരുവിള പുത്തന്‍ വീട്ടില്‍ എ.അജീഷും നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. ഞായറാഴ്ച്ചയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. രാത്രിയില്‍ ബൈക്കും സ്‌കൂട്ടറും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരു വാഹനങ്ങളിലെയും ഓരോ യാത്രികരായ സാദിഖും അജീഷും മരിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഭാര്യ ഫൗസിയ സാദിഖിന്റെ മരണവിവരം ഇന്നലെ വൈകിട്ടും അറിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം 17നായിരുന്നു ഇവരുടെ വിവാഹം. നാളെ ദുബായിലേക്ക് മടങ്ങാനിരുന്ന ആളാണ് സാദിഖ് .ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ സാദിഖും ഫൗസിയയും മടങ്ങവെയാണ് അപകടം. നിര്‍ധന കുടുംബത്തിന്റെ അത്താണിയായിരുന്നു അപകടത്തില്‍ മരിച്ച വടശ്ശേരിക്കോണം ഞെക്കാട് ചരുവിള പുത്തന്‍ വീട്ടില്‍ എ.അജീഷ്(27) ഹൃദ്രോഗിയായ പിതാവിന്റെയും വിദ്യാര്‍ഥിയായ അനുജന്റെയും ചെലവുകള്‍ അജീഷിന്റെ വരുമാനത്തിലാണ് നടന്നിരുന്നത്. കശുവണ്ടി ഫാക്ടറി തൊഴിലാളിയായ അമ്മ കുടുംബ ചെലവുകളില്‍ അജീഷിന് താങ്ങായി. മൂന്നു വര്‍ഷം മുമ്പ് വിദേശത്ത് പോയ അജീഷ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ജോലിക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ചു പോകാന്‍ കഴിഞ്ഞില്ല. കൂലിപ്പണികള്‍ ഉള്‍പ്പെടെ ചെയ്തു തുടങ്ങി. അടുത്ത സമയത്താണ് സുഹൃത്ത് മിഥുന്റെ മത്സ്യ ഫാമില്‍ സഹായിയായി ചേര്‍ന്നത്. ഫാമിലെ ആവശ്യത്തിന് വേണ്ടി കൊല്ലത്ത് മിഥുനുമായി പോയി വരുമ്പോഴാണ് അപകടം. അപകടത്തില്‍ പരുക്കേറ്റ മിഥുനും ചികില്‍യിലാണ്. സാദിഖിന്റെ മൃതദേഹം പലവക്കോടുള്ള വീട്ടില്‍ പൊതു ദര്‍ശനത്തിന് കൊണ്ടു വന്നു. പിന്നീട് കുടുംബസ്ഥലമായ കൊല്ലം ജില്ലയിലെ ഓയൂര്‍ മഞ്ഞപ്പാറ ജുമാ മസ്ജിദില്‍ ഖബര്‍ അടക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അജീഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.