Kerala Pranamam

നെതന്യാഹുവിന്റെ വിജയവാര്‍ത്ത വന്നതോടെ ഗാസയില്‍ നിന്നും റോക്കറ്റാക്രമണം; പലസ്തീനിലെ ഇസ്ലാമിക് ഭീകരനെ വധിച്ചതിലുള്ള പ്രതിഷേധമെന്ന് ഭീകരസംഘടന

ജെറുസലേം: ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ച് ലികുഡ് പാര്‍ട്ടി ഭരണം ഉറപ്പിച്ചതിന് പിന്നാലെ റോക്കറ്റ് തൊടുത്തുവിട്ട് ഗാസയിലെ ഇസ്ലാമിക ഭീകരര്‍.പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചെത്തുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഗാസയില്‍ നിന്ന് നാല് റോക്കറ്റുകള്‍ തൊടുത്തുവിടുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു ആക്രമണം.ഇസ്രായേല്‍ സൈന്യം നല്‍കുന്ന വിവരങ്ങള്‍ പ്രകാരം രാജ്യത്തിന്റെ എയര്‍ ഡിഫന്‍സ് സിസ്റ്റത്തെ റോക്കറ്റ് ആക്രമണം ബാധിച്ചുവെന്നാണ് അറിയിക്കുന്നത്. സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് ജിഹാദ് ഏറ്റെടുത്തു.അതേസമയം ആക്രമണത്തില്‍ ആര്‍ക്കും ജീവാപായം സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. ഗാസ അതിര്‍ത്തിക്ക് സമീപമുള്ള ഇസ്രായേല്‍ പ്രദേശങ്ങളായ കിസ്സുഫിം, ഈന്‍ ഹഷോല്‍ഷ, നിറിം എന്നീ മേഖലകളിലാണ് റോക്കറ്റ് വരുന്നതിന്റെ അപായ സൂചനകള്‍ മുഴങ്ങിയത്.ജെനിനില്‍ വെച്ച് അല്‍-ഖുദ്സ് കമാന്‍ഡര്‍ വധിക്കപ്പെട്ടതിനുള്ള പ്രതിഷേധമാണ് റോക്കറ്റ് ആക്രണമെന്നാണ് ഇസ്ലാമിക് ജിഹാദ് വ്യക്തമാക്കുന്നത്. പലസ്തീനിയന്‍ ഇസ്ലാമിക് ഭീകരനായ ഫറൂഖ് സലാമേയെയാണ് ഇസ്രായേല്‍ സൈന്യം വധിച്ചത്. ഇസ്രായേലില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും നടപ്പിലാക്കുകയും ചെയ്ത തീവ്രവാദിയായിരുന്നു ഫറൂഖ് സലാമേ.അതേസമയം തിരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന ലിക്കുഡ് പാര്‍ട്ടി 65 സീറ്റുകള്‍ നേടിയാണ് ഇസ്രായേലില്‍ ഭരണം ഉറപ്പിച്ചിരിക്കുന്നത്. 120 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടിയിരുന്നത് 61 സീറ്റുകളായിരുന്നു. നിലവിലെ പ്രധാനമന്ത്രി യായിര്‍ ലാപിഡ് നേതൃത്വം നല്‍കുന്ന യെഷ് ആറ്റിഡ് പാര്‍ട്ടിക്ക് 50 സീറ്റുകളായിരുന്നു ലഭിച്ചത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്തയാഴ്ചയോടെ അധികാരത്തില്‍ വരുമെന്നാണ് സൂചന.