Kerala Pranamam

പഞ്ചാബ് കര്‍ഷകരുടെ റെയില്‍ റോക്കോ സമരം മൂന്നാം ദിവസത്തിലേക്ക്

ചണ്ഡീഗഡ്: പ്രളയത്തില്‍ നശിച്ച വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നും കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകര്‍ നടത്തുന്ന റെയില്‍ റോക്കോ (ട്രെയിന്‍ തടയല്‍) സമരം ശനിയാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച മുതലാണ് സമരം തുടങ്ങിയത്. ട്രെയിനുകള്‍ പലതും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തുവെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ത്രിദിന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫരീദ്‌കോട്ട്, സമ്രാള, മോഗ, ഹോഷിയാര്‍പൂര്‍, ഗുരുദാസ്പൂര്‍, ജലന്ധര്‍, തരണ്‍ തരണ്‍, സംഗ്രൂര്‍, പട്യാല, ഫിറോസ്പൂര്‍, ബതിന്ഡ, അമൃത്സര്‍ എന്നിവിടങ്ങളിലെ പലയിടത്തും കര്‍ഷകര്‍ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ചു. കര്‍ഷക പ്രക്ഷോഭം അംബാല, ഫിറോസ്പൂര്‍ ഡിവിഷനുകളെ നേരിട്ട് ബാധിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, ഭാരതി കിസാന്‍ യൂണിയന്‍ (ക്രാന്തികാരി); ഭാരതി കിസാന്‍ യൂണിയന്‍ (ഏക്ത ആസാദ്); ആസാദ് കിസാന്‍ കമ്മിറ്റി, ഭാരതി കിസാന്‍ യൂണിയന്‍ (ബെഹ്‌റാംകെ); ഭാരതി കിസാന്‍ യൂണിയന്‍ (ഷഹീദ് ഭഗത് സിംഗ്), ഭാരതി കിസാന്‍ യൂണിയന്‍ (ചോട്ടു റാം) എന്നിവര്‍ മൂന്ന് ദിവസത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് 50,000 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച ഓരോ കര്‍ഷകന്റെയും കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുക എന്നീ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നു.