Kerala Pranamam

പണപ്പെരുപ്പം കുറയുന്നില്ല; പലിശനിരക്ക് കൂട്ടി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു നടപടി.ഇതോടെ 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കു പലിശനിരക്കെത്തി.25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചതോടെ 5.25 എന്ന നിലയിലാണു പലിശ. തുടര്‍ച്ചയായ 14-ാം തവണയാണു ബ്രിട്ടീഷ് കേന്ദ്രബാങ്ക് പലിശ കൂട്ടുന്നത്. ഇത്തവണത്തെ വര്‍ധന ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതുമാണ്.കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പണപ്പെരുപ്പം 7.9 ശതമാനമാണ്. പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും ബാങ്ക് പ്രതീക്ഷിക്കുന്ന രണ്ടു ശതമാനത്തിന്റെ നാലിരട്ടിയാണിത്. അതുകൊണ്ടുതന്നെ, വരുന്ന പാദത്തിലും കേന്ദ്രബാങ്ക് 25 പോയിന്റിന്റെ വര്‍ധന പ്രഖ്യാപിക്കുമെന്നാണു നിരീക്ഷകര്‍ കരുതുന്നത്.പലിശനിരക്ക് കൂട്ടുന്‌പോള്‍ പണപ്പെരുപ്പം നിയന്ത്രിക്കപ്പെടും. അതിനൊപ്പംതന്നെ രാജ്യത്തിന്റെ വളര്‍ച്ചയെ അതു പ്രതികൂലമായി ബാധിക്കുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. വീട്, വാഹനം, ഉപകരണങ്ങള്‍ എന്നിവയുടെ വില്പനയില്‍ ഇടിവ് സംഭവിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.