Kerala Pranamam

പാര്‍ട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു, തെളിവുണ്ട്; ആരോപണത്തില്‍ ഉറച്ച് ജി ശക്തിധരന്‍

സി.പി.എമ്മിനെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. പണം കൈമാറിയതിന് തെളിവുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു.കവറില്‍ എത്തിച്ച പണത്തില്‍ കുറിമാനവും ഉണ്ടായിരുന്നുവെന്നും ജി ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉള്‍ക്കടലില്‍ നിന്ന് ഉയര്‍ന്നുവന്ന വ്യവസായിയാണ് പണം നല്‍കിയത്. കൈതോലപ്പായയില്‍ കൊണ്ടുപോയ പണത്തിന് കണക്കില്ല. പാര്‍ട്ടി ആസ്ഥാനത്ത് കണക്ക് കൈകാര്യം ചെയ്ത സഖാവില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും ശക്തിധരന്‍ വ്യക്തമാക്കി.അതേസമയം കൈതോലപ്പായയില്‍ സിപിഐഎം നേതാവ് പണം കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ആരോപണം പൊലീസ് അന്വേഷിക്കും. തിരുവനന്തപുരം കന്റോണ്‍മെന്റ് എ.സി.പിക്കാണ് അന്വേഷണ ചുമതല. ബെന്നി ബെഹനാന്‍ എം.പി നല്‍കിയ പരാതിയിലാണ് അന്വേഷണം.ടൈംസ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയെന്നാണ് ജി ശക്തിധരന്‍ ആരോപണമുന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സിപിഐഎം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ശക്തിധരന്റെ കുറിപ്പ്.