Kerala Pranamam

പാസഞ്ചര്‍ ട്രെയിനില്‍ സ്വരാജിന്റെ മാസ് എന്‍ട്രി

 

മലപ്പുറം: നിലപാടുകള്‍കൊണ്ട് എപ്പോഴും ശ്രദ്ധേയനാകുന്ന എം സ്വരാജിന്റെ നിലമ്പൂരിലേക്കുള്ള എന്‍ട്രിയും വൈറലാവുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം എം സ്വരാജ് ആദ്യമായി മണ്ഡലത്തില്‍ എത്തിയത് പാസഞ്ചര്‍ ട്രെയിനിലാണ്. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത നേടിയത്. ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്റ്റേഷനിലെത്തിയ സ്വരാജിനെ എതിരേല്‍ക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് സ്റ്റേഷനില്‍ തടിച്ചുകൂടിയത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയ എതിരേറ്റത്. തുടര്‍ന്ന് ആവേശോജ്ജ്വല സ്വീകരണം. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോ. മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെത്തിയതോടെ പ്രവര്‍ത്തകര്‍ക്കും വലിയ ആവേശം. ജന്മനാടായതിന്റെ ആവേശം സ്വരാജിലും പ്രകടമായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നിലമ്പൂര്‍ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് കൂടി എത്തിയതോടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും ചൂട് പിടിച്ചിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെയും സ്വരാജിന്റെ ചിത്രങ്ങളും ഫേസ്ബുക്ക് കുറിപ്പുകളും പ്രസംഗങ്ങളുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുകയാണ്. പഴയതായാലും പുതിയതായാലും നിലപാടുകളില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകകൂടി ചെയ്യുകയാണ് സ്വരാജ്. പലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ ചര്‍ച്ചയാക്കിയതില്‍ പ്രതികരിച്ച സ്വരാജ് ജീവന്‍പോയാലും കമ്മ്യൂണിസ്റ്റുകാര്‍ ഇതേ നിലപാടാണ് സ്വീകരിക്കുകയെന്നും ആരെയും ഇക്കിളിപ്പെടുത്താന്‍ ഉദ്ദ്യേശിച്ചല്ല പോസ്റ്റ് എന്നും പ്രതികരിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ ഇക്കിളിപ്പെടുത്താന്‍ ഏതെങ്കിലും ഫേസ്ബുക്ക് പോസ്റ്റുകൊണ്ട് സാധ്യമല്ലെന്ന് കഴിഞ്ഞ ദിവസം എംഎസ്എഫ് നേതാവ് പി കെ നവാസ് വിമര്‍ശിച്ചിരുന്നു. ഇതിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.