Kerala Pranamam

പുള്ളുവന്‍പാട്ടിനെ പുതുമയിലേക്കെത്തിച്ച് എയ്ഞ്ചല്‍ ജോഷി

കയ്യില്‍ പുള്ളുവന്‍കുടവും നാവില്‍ പുള്ളുവന്‍പാട്ടുമായി ഗ്രാമങ്ങളില്‍ വീടുകയറിയിറങ്ങി നടന്നിരുന്ന പുള്ളുവന്മാരുടെ ഒരു കാലമുണ്ടായിരുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മാത്രമാണ് ഇന്ന് പുള്ളുവന്‍പാട്ട് നിലനില്‍ക്കുന്നത്. ജാതിയോ മതമോ നോക്കാതെ പുള്ളുവന്‍ പാട്ട് പാടി വൈറലായി ഒരു പെണ്‍കുട്ടിയുണ്ട് തൃശൂരില്‍. മുളങ്കുന്നത്തുകാവില്‍ എയ്ഞ്ചല്‍ ജോഷിയാണ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നത് നടവഴികളില്‍ കോറിയിട്ട നാടന്‍പാട്ടിന്റെ ഈണം. നടവരമ്പ് പോലെ കെട്ടുപിണഞ്ഞ് ഐതിഹ്യം. ദുരിതമകറ്റാന്‍ സര്‍പ്പപ്രീതിക്കായി പുള്ളുവന്‍ കുടവും കയ്യിലെന്തി വീടുകള്‍ തോറും എത്തുന്ന മനുഷ്യര്‍… ഓര്‍മ്മകളില്‍ അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ആ കാലം അതേപടി തിരിച്ചുകൊണ്ടുവരാനാകില്ലെങ്കിലും പുള്ളുവന്‍പാട്ടിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ശ്രമത്തിലാണ് എയ്ഞ്ചല്‍ ജോഷി.
കയ്യടികള്‍ക്കിടയിലും വര്‍ഗീയ വിഷം ചീറ്റുന്ന ചിലര്‍ കടുത്ത സൈബര്‍ ആക്രമണമാണ് ഈ കലാകാരിക്കു നേരെ നടത്തുന്നത്. കേരളോത്സവത്തില്‍ മത്സരത്തിനു വേണ്ടിയാണ് എയ്ഞ്ചല്‍ പുള്ളുവന്‍ കുടം കയ്യിലെന്തിയത്. നാടന്‍ പാട്ടു കലാകാരനും അയല്‍വാസിയുമായ പ്രണവാണ് ആഗ്രഹത്തിന് കൂട്ട്. കേരളോത്സവ വേദിയിലെ പുള്ളുവന്‍പാട്ടിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വീഡിയോ വൈറലായി. രണ്ടു മില്യണ്‍ലധികം ആളുകള്‍ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ടു. പ്രശംസയ്ക്ക് പിന്നാല വിദ്വേഷം നിറഞ്ഞ പ്രതികരണങ്ങളും ശക്തമായി. ക്രിസ്ത്യാനി പെണ്‍കുട്ടി പുള്ളുവന്‍ പാട്ട് പാടിയത് ശരിയല്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. ക്രിസ്ത്യന്‍ വിശ്വാസികള്‍ പുള്ളുവന്‍പാട്ട് പാടരുതെന്ന് മാത്രമല്ല ഹിന്ദുക്കളില്‍ പുള്ളുവന്‍മാര്‍ മാത്രമേ പാടാവൂ എന്നായിരുന്നു വിമര്‍ശനങ്ങള്‍. പക്ഷേ ആ?ഗ്രഹത്തിനൊപ്പം കഠിന പ്രയത്‌നം കൊണ്ട് പഠിച്ചെടുത്ത കഴിവ് വിട്ടുകളയാന്‍ എയ്ഞ്ചല്‍ ഒരുക്കമല്ല. കലയ്ക്ക് ജാതിയോ മതമോ ഇല്ലെന്ന് പ്രഖ്യാപിച്ച്, എയ്ഞ്ചലിന് പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്.